പൂഞ്ഞാറിൽ നിന്നും തീക്കോയി ആറ്റിൽ നിന്നും വെള്ളം കോരിക്കുടിച്ച് ബലവാനായ ആളാണ് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ പുത്രൻ ജോർജച്ചായൻ. ഇരട്ടക്കുഴൽ തുപ്പാക്കി തൂക്കിപ്പിടിച്ച് നടക്കുമായിരുന്നു. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാലും പറഞ്ഞാലും തുപ്പാക്കി പൊക്കിപ്പിടിച്ച് രണ്ട് 'ഠേയ്', 'ഠേയ്' പൊട്ടിച്ച് പുക ഊതിവിടും. ഈ ഇനത്തെ 'വെർമിൻ' ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ലെന്ന ഒറ്റക്കാരണത്താൽ നാട്ടുകാരാരും കൈവയ്ക്കാൻ മുതിർന്നിട്ടില്ല. നാട്ടുകാർക്കും പിന്നെ അതൊരു ശീലമായി. ഏതും അങ്ങനെയാണല്ലോ. കുറെ അനുഭവിച്ച് കഴിയുമ്പോൾ ശീലമായിക്കോളും. അനുഭവിക്കാനൊരു യോഗം ഉണ്ടായാൽ മതി. ശരിക്കും പറഞ്ഞാൽ ഈ നാവിനെ പണ്ടേ വെർമിൻ ആയി പ്രഖ്യാപിക്കേണ്ടതായിരുന്നെങ്കിലും പരിസ്ഥിതിവാദികളുടെ പിടിവാശി കാരണം നടക്കാതെ പോയതാണ്.
വെള്ളിക്കരണ്ടി, സ്വർണക്കരണ്ടി എന്നിങ്ങനെ പല കരണ്ടികളും വായിൽ പേറിക്കൊണ്ട് പിറന്നുവീണ ആളുകളെപ്പറ്റി കേട്ടിട്ടുണ്ട്. വായിൽ തെറിക്കരണ്ടിയുമായി പിറന്നുവീണ അധികം ആളുകളില്ല. കണ്ടുകിട്ടാൻ വളരെ പ്രയാസം. ഭൂമി ഉരുണ്ടിട്ടായത് കൊണ്ട് മാത്രം അങ്ങനെയൊരാളെ ഈരാറ്റുപേട്ടയിൽ കണ്ടുപിടിക്കാനായി എന്നിപ്പോൾ ആളുകൾ പറയുന്നു. അത് ജോർജച്ചായനാണ്.
വായിൽ തെറിക്കരണ്ടിയുമായി ജനിച്ച കുട്ടിയായത് കൊണ്ടാണ് തെറി മാത്രം ആ വായിൽ നിന്നും നാവിൽ നിന്നും പ്രവഹിക്കുന്നത്. ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പിണറായി സഖാവ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആ ചിലതിനോട് എന്തിന് വേദമോതാൻ പോകുന്നു എന്നാണ് അതിനുള്ള മറുചോദ്യം. ചിലതിനോട് വേദമോതാൻ പോയതുകൊണ്ടാണല്ലോ ഓതിയതുകൊണ്ട് പ്രയോജനമൊന്നുമില്ലെന്ന ബോദ്ധ്യത്തിലേക്ക് സഖാവ് എത്തിച്ചേർന്നത്. അതിന് ആ 'ചിലത് ' എന്തു പിഴച്ചെന്ന് ആരെങ്കിലും ചോദിച്ചാൽ! സഖാവിന് വല്ല മറുപടിയുമുണ്ടോ?
ജോർജച്ചായൻ ഒരു കഥയാണ്. കഥയിൽ ചോദ്യമില്ലാത്തത് കൊണ്ടാണ് ജോർജച്ചായനെ ആരും ഇത്രയുംകാലം ചോദ്യം ചെയ്യാതിരുന്നത്.
ജോർജച്ചായന് വായിൽ തോന്നുന്നതാണ് പാട്ട്. അങ്ങനെയൊരു പാട്ട് പാടിയതിനാണ് പിണറായി സഖാവ് പൊലീസിനെ വിട്ട് പിടിപ്പിച്ചത്. അഹങ്കാരമെന്നല്ലാതെ എന്ത് പറയാനാണ്. പരിസ്ഥിതിവാദികളെ പോലും സഖാവ് ഗൗനിക്കാതിരുന്നത് കഷ്ടമായിപ്പോയി.
ഈരാറ്റുപേട്ടയിൽ നിന്ന് ജോർജച്ചായന് പൂജപ്പുരയിലെ സെൻട്രൽ ജയിലിൽ വന്ന് കിടക്കാനൊന്നും ഒരു കുറച്ചിലും ഇന്നേത്തീയതി വരെ ഉണ്ടായിട്ടില്ല. ജയിലിൽ കിടക്കാൻ പേടിയുണ്ടോ എന്ന് കോടതി ചോദിച്ചത് മഹാതമാശയാണ്. പൂഴിക്കുന്നിലാശാനെ പൊട്ടാസ് കാണിച്ച് പേടിപ്പിക്കുന്നത് പോലെയാണത്. ജയിലിലെ ഏറ്റവും ഭീകരജീവിയായ മൂട്ട ജോർജച്ചയാനെ കണ്ടാൽ മുട്ടിലിഴയും. ജയിലിൽ ആരെങ്കിലും തല്ലുകയോ മറ്റോ ഉണ്ടായോ എന്നാണ് മറ്റൊരു ചോദ്യം. ഇതെന്ത് ചോദ്യമാണ് കോടതീ എന്നാണ് അച്ചായന് ചോദിക്കാൻ തോന്നിയത്. പൂജപ്പുര ജയിലിലെ ഒറ്റ രാത്രി കൊണ്ട് പത്ത്-മുപ്പത് മൂട്ടകളെ ഒറ്റയടിക്ക് കൊന്നിട്ട് ചോരക്കറയത്രയും കൈയിൽ പിടിപ്പിച്ചിട്ടാണ് അച്ചായൻ കഴിഞ്ഞ ദിവസം ജയിലിന് പുറത്തേക്കിറങ്ങിയത്. ഒന്നിനെയും പേടിയില്ലെന്ന് ജോർജച്ചായൻ പറഞ്ഞപ്പോൾ കോടതിപോലും പേടിച്ചുപോയി.
പൊലീസുകാർ വന്ന് പിടിച്ചപ്പോൾ അച്ചായന് ചെറിയ മേലുവേദന തോന്നിയെന്നത് ശരിയാണ്. അത് പൊലീസുകാർ തിരുമ്മാനിടയുണ്ടോ എന്ന് സംശയിച്ചത് കൊണ്ടുണ്ടായ തോന്നലായിരുന്നു. പൊലീസുകാർ തിരുമ്മാനൊന്നും നിന്നിട്ടില്ല.
അച്ചായനെക്കൊണ്ട് ബഹുവ്രീഹി സമാസം ചൊല്ലിപ്പിച്ചേ അടങ്ങൂ എന്ന് പിണറായി സഖാവോ സഖാവിന്റെ പൊലീസോ വാശി പിടിച്ചിട്ടില്ല. അച്ചായൻ അതുകൊണ്ട് മാത്രമാണ് ബഹുവ്രീഹി സമാസം ചൊല്ലാതിരുന്നത്. പിണറായി സഖാവും ചിലതിനോടുള്ള വേദമോതലും എന്ന പേരിൽ ഒരു നീണ്ടകഥ എഴുതാൻ ജയിലിൽ നിന്നിറങ്ങിയ അച്ചായൻ ആലോചിക്കുന്നതായി കേൾക്കുന്നുണ്ട്.
l l l
കുറച്ചു മാസങ്ങൾക്ക് മുമ്പ് പി.സി. ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീടിനെ പ്രളയം മുക്കുകയുണ്ടായി. കാക്ക മലർന്ന് പറക്കൽ, പട്ടാപ്പകൽ കുറുക്കന്റെ ഓരിയിടൽ, മഹാപ്രളയത്തിലും മുങ്ങാത്ത അച്ചായന്റെ വീടിനെ സാദാമഴ മുക്കിക്കളയൽ എന്നിവയെല്ലാം ചില ശകുനപ്പിഴകളുടെ ലക്ഷണങ്ങളായി കാണുന്നവരുണ്ട്. അച്ചായൻ അതിൽ വിശ്വസിച്ചിട്ടില്ല. ഒരു ശകുനത്തിനും തന്റെ വഴി മുടക്കാനാവില്ലെന്നുറച്ച് വിശ്വസിക്കുന്നയാളാണ് പി.സി. ജോർജ്.
വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, വീട് വെള്ളത്തിൽ മുങ്ങിയ ശേഷമാണ് ജോർജച്ചായന്റെ നാവിൽനിന്ന് പല പുതിയതരം തെറികളും പുറത്തുവന്നിട്ടുള്ളത്. അത് ആ വെള്ളപ്പൊക്കത്തിന്റെ അനന്തരഫലമായിക്കാണാം. അതുകൊണ്ട്, വെറുതെ അൽക്കുൽത്തുണ്ടാക്കാൻ പോയി സമയം കളയാതിരിക്കുന്നതാണ് അഭികാമ്യം.
ഇ-മെയിൽ: dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |