'യേ ക്യാ ഹെ" എന്ന് പിണറായി സഖാവ് ചോദിച്ചാൽ 'യേ കലം ഹെ" എന്ന് ആരിഫ് മുഹമ്മദ്ഖാൻജി പറയുന്ന ഒരു കാലമുണ്ടായിരുന്നു. അങ്ങനെയൊരു കാലത്തെപ്പറ്റി ഇന്ന് ഗൃഹാതുരത്വത്തോടെ മാത്രമേ ചിന്തിക്കാനാവുന്നുള്ളൂ. ക്ലിഫ്ഹൗസിലെ ആലയിൽ പാൽ ചുരത്തുന്ന പശുക്കളെ തീറ്റിപ്പോറ്റുന്ന കഥ പിണറായി സഖാവ് വിവരിക്കുമ്പോൾ പാൽപ്പുഞ്ചിരി തൂകിക്കൊണ്ട് 'ഗായ് ഏക് പാൽതൂ ജാൻവർ ഹെ" എന്ന് സ്നേഹമസൃണമായി പറഞ്ഞുകൊടുത്ത ആരിഫ് മുഹമ്മദ് ഖാൻജിയെ കണ്ടിരുന്ന കാലമൊക്കെ എല്ലാവരും മറന്നിരിക്കുന്നു. എല്ലാം ഇപ്പോൾ വെറും സ്വപ്നം മാത്രമെന്നാണ് ആരിഫ് ഖാൻജിയുടെയും പിണറായി സഖാവിന്റെയും ഇരിപ്പുവശം വിലയിരുത്തുന്ന ആളുകൾ പറയുന്നത്.
ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയുമൊക്കെ ഇരിക്കുമെന്നതിനാൽ അതൊന്നും അത്ര ഇഷ്യു ആക്കേണ്ട എന്ന് ആദ്യമാദ്യമൊക്കെ ആളുകൾ പറയുമായിരുന്നു. ഖാൻജി പിണറായി സഖാവിനെ നോക്കി മുള്ളും മുനയും വച്ച് കുത്തുന്നത് കണ്ടിട്ടായിരുന്നു അത്. ഇന്നിപ്പോൾ അങ്ങനെയേ അല്ല. ചട്ടിയും കലവും പോലെയല്ല കാര്യങ്ങൾ. കീചകനും ഘടോൽക്കചനും പോലെയാണ് സംഗതി. മുള്ളും മുനയും വച്ച് വെറുതെ കുത്തുകയല്ല ഖാൻജി. കുത്തിപ്പരിക്കേൽപ്പിക്കുകയാണ്. മർമ്മത്തിൽ കുത്തുന്നത് വരെ പിണറായി സഖാവ് ക്ഷമിക്കുമായിരുന്നു. ക്ഷമയുടെ നെല്ലിപ്പലക കണ്ടുപിടിച്ചത് തന്നെ പിണറായി സഖാവാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആ സഹനസമരങ്ങൾ. എന്നാൽ ഖാൻജി മർമ്മത്തിലും അതിനപ്പുറവും കുത്തിപ്പരിക്കേൽപ്പിച്ചപ്പോൾ പിണറായി സഖാവ് ക്ഷമാശീലം പൂർണമായി വെടിയുകയുണ്ടായി. ഇപ്പോൾ ഒരുമാതിരി മംഗലശ്ശേരി നീലകണ്ഠനും മുണ്ടയ്ക്കൽ ശേഖരനും പോലെയാണ് പിണറായി സഖാവും ഖാൻജിയും തമ്മിലെ ഒരിത്.
പതിനെട്ട് കളരിക്കും ആശാനെന്ന ഭാവത്തിലാണ് ഖാൻജിയുടെ നില്പ്. തിരുവനന്തപുരത്തെ രാജ്ഭവനിലേക്ക് ഇപ്പോൾ വരുന്നതുതന്നെ കമ്മി. വല്ലപ്പോഴും വന്നാൽ ഒന്നിരുന്ന് കരിങ്ങാലി വെള്ളവും കുടിച്ച് ഇറങ്ങലായി. പിണറായി സഖാവിന്റെ വാക്കുകൾ കടമെടുത്താൽ ഈ കോലും നീട്ടിപ്പിടിച്ച് വരുന്ന ആളുകളെ കാണുന്നത് ഖാൻജിയുടെ ഒരു ദൗർബല്യമാണ്. കടകം, ഓതിരം, മറുകടകം, വലിഞ്ഞുമുറുകി, ചാടി നിവർന്ന്, കുനിഞ്ഞു പൊങ്ങി, ഒഴിഞ്ഞു മാറി അവസാനം കരണം മറിഞ്ഞുള്ള അഭ്യാസം കാണിച്ചിട്ടായിരുന്നു ഖാൻജിയുടെ ഇടപാടുകൾ. ഈ അഭ്യാസമൊക്കെ നല്ലപോലെ അറിയാവുന്ന പിണറായി സഖാവ് അവസാനം കരണം മറിയുമല്ലോ എന്ന് ചിന്തിച്ചത് കൊണ്ട് മാത്രമായിരുന്നു പിടിച്ചുനിന്നിരുന്നത്.
ഇന്നിപ്പോൾ ഖാൻജി കരണം മറിയുന്ന ലക്ഷണമല്ല കാണിക്കുന്നത്. പിണറായി സഖാവ് പറയുന്നത് പോലെ മാദ്ധ്യമങ്ങളുടെ ആ കോലിന് മുന്നിൽ കുറച്ച് ശബ്ദമുയർത്തിയും മുഖത്ത് ഗൗരവം വരുത്തിയും താനിതെല്ലാം പറയാൻ പ്രാപ്തനാണെന്ന മട്ടിൽ ആരിഖ് ഖാൻജി അഭ്യാസപ്രകടനം പുതിയ രൂപത്തിലേക്ക് മാറ്റുകയാണ്. പിണറായി സഖാവും മറ്റും പണിപ്പെട്ട് നിയമസഭയിൽ പാസാക്കി വിട്ട ബില്ലുകളിൽ ചുവപ്പ് വരയേ വരയ്ക്കൂ എന്ന മട്ടിലാണ് ഖാൻജിയുടെ നില്പ്. റബ്ബർസ്റ്റാമ്പായി പച്ചവര വരയ്ക്കില്ലെന്ന് അദ്ദേഹം തീർപ്പ് കല്പിച്ചതോടെയാണ് കളി മാറിയതെന്ന് തോന്നുന്നുണ്ട്.
ഹനുമാൻജിയുടെ വാല് പൊക്കി മാറ്റാൻ ഭീമൻജി ശ്രമിച്ചത് പോലെ പിണറായി സഖാവിന്റെ ശ്രമവും വിഫലമായിരിക്കുന്നു. ഈ അന്തരാള ഘട്ടത്തിലാണ് പിണറായി സഖാവ് രണ്ടും കല്പിച്ച് ഖാൻജിയോട് രണ്ടുവാക്ക് പറയാൻ തന്നെ തീരുമാനിച്ചത്.
ഖാൻജി സ്വന്തം തല പരിശോധിക്കണമെന്ന് സഖാവ് പറഞ്ഞിട്ടില്ല. പക്ഷേ ഖാൻജി സ്വന്തമായിട്ട് ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച നിലയിൽ വർത്തമാനം പറയാത്ത ഖാൻജിയെ ഓർത്താണ് പിണറായി സഖാവ് വ്യാകുലപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായാൽ ഉദ്യോഗത്തിന് അപേക്ഷിക്കാനോ ജോലി സ്വീകരിക്കാനോ പാടില്ലെന്ന് പറയാൻ ഇദ്ദേഹത്തിന് എന്തധികാരമെന്ന സഖാവിന്റെ ചോദ്യം കേട്ട ഖാൻജി കഴിഞ്ഞ രാത്രിയിൽ രാജ്ഭവന്റെ മട്ടുപ്പാവിൽ ചിന്താമഗ്നനായി ഉലാത്തിയതായാണ് വിവരം.
ഖാൻജി പക്ഷേ വിട്ടുകൊടുക്കുമെന്ന് കരുതാനാവില്ല. പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട് എന്നതാണ് ഖാൻജിയുടെ എല്ലാത്തവണത്തെയും ഭാവം. അതുകൊണ്ട് ആകാശം മേഘാവൃതമാവുകയും ഇടിയോടും മിന്നലോടും കൂടിയുള്ള പേമാരി പെയ്യുകയും ചെയ്യാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്.
- രാഹുൽജിയും കേസീവേണുജിയും ചേർന്നുള്ള ഭാരത് ജോഡോ യാത്ര പുറപ്പെട്ടപ്പോൾ തന്നെ ഗോവയിൽ ചില ശകുനപ്പിഴ സംഭവിച്ചിരിക്കുന്നു. കൈവെള്ളയിൽ കർപ്പൂരം കത്തിച്ചുവച്ച് ശപഥം ചെയ്യിച്ചുവിട്ട മുക്കാലേ അരക്കാലും എം.എൽ.എമാരും ശപഥം തെറ്റിച്ച് ഭാ.ജ.പായിലേക്ക് പോയിരിക്കുന്നു. ഇനിയും നീണ്ട ക്യൂ ഭാ.ജ.പായുടെ വാതിൽക്കലിൽ കാണാമെന്നാണ് പലരും പറയുന്നത്. അപ്പറയുന്നത് അസൂയാലുക്കളായിരിക്കാം. ദ്റോണർ അതിൽ വിശ്വസിക്കുന്നില്ല. അതുകൊണ്ട് കാശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്ര തീരുന്ന മുറയ്ക്ക് വേണുജിയും രാഹുൽജിയും വേറെ അല്ലറ ചില്ലറ ജിമാരും കൂടി കോൺഗ്രസിൽ അവശേഷിക്കാതിരിക്കില്ലെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണ്.
- പത്തനംതിട്ടയിൽ മജിസ്ട്രേറ്റിനെ കടിച്ച പട്ടി നൽകിയിരിക്കുന്നത് ഒരു മുന്നറിയിപ്പാണ്. തന്റെ കടിസപര്യ മുടക്കാൻ മുതിരുന്നത് ഏത് ജഡ്ജിയായാലും ഒരു കരുതൽ നല്ലതാണെന്നാണ് പട്ടി നൽകിയിരിക്കുന്ന സന്ദേശം. പട്ടിയോട് പ്രതിക്കൂട്ടിൽ വന്ന് നിൽക്കാൻ മജിസ്ട്രേറ്റ് കല്പിച്ചാൽ വിവരമറിയുമെന്ന് വ്യക്തമാക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. സൂചന കൊണ്ട് പഠിച്ചില്ലെങ്കിൽ നേരിൽ കാണാം. ഹൈക്കോടതി ഒന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. പട്ടിയെ നേരിടാനുള്ള ഒരു ഫിൻലാൻഡ് മാതൃക കൂടി പഠിക്കാൻ പിണറായി സഖാവ് യാത്രയിൽ സമയം കണ്ടെത്തിയാൽ ഒരുപക്ഷേ കോടതിക്കും അതൊരു സഹായമായിരിക്കും.
ഇ-മെയിൽ:
dronar.keralakaumudi@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |