തിരുവനന്തപുരം: മാതാപിതാക്കൾ ദുർമരണത്തിനിരയായതിന്റെ വേദന മായുംമുമ്പാണ് നെല്ലനാട് ഭൂതമടക്കി കൈതറക്കുഴി വീട്ടിൽപ്രദീപ് (32) അരുംകൊലയ്ക്ക് ഇരയായത്. സംഭവം നടന്ന് വർഷം ആറ് കഴിഞ്ഞിട്ടും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്.
അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തെങ്കിലും കൊലയാളികളെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് ക്രൈംബ്രാഞ്ച്. ടാപ്പിംഗ് തൊഴിലാളിയായ പ്രദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച രണ്ടുയുവാക്കൾ ആത്മഹത്യചെയ്തതും ദുരൂഹമായി അവശേഷിക്കുകയാണ്. ലോക്കൽ പൊലീസ് മാസങ്ങളോളം അന്വേഷിച്ചിട്ടും വ്യക്തമായ തുമ്പ് ലഭിക്കാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
അഞ്ചുവർഷം മുമ്പ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രദീപിന്റെ ഘാതകരെ കണ്ടെത്താൻ അവർക്കും കഴിഞ്ഞില്ല. കൈതറക്കുഴി വീട്ടിലെ കിണറ്റിൽ മാതാവ് കമലയെ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ വെഞ്ഞാറമൂട്ടിലെ റബ്ബർ തോട്ടത്തിൽ പ്രദീപിന്റെ പ്രാണനും ഘാതകർ കവർന്നതിൽ ഉത്കണ്ഠയിലാണ് കുടുംബാംഗങ്ങളും നാട്ടുകാരും. കമലയുടെ ഘാതകരെ ഏതാനും മാസം മുമ്പ് തടവറയിലാക്കിയ പൊലീസ് പ്രദീപിന്റെ കൊലയാളികളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
പ്രാണനെടുത്തത് ഇരുളിന്റെ മറവിൽ
2015 മാർച്ച് 26ന് രാത്രി ഇരുട്ടിന്റെ മറവിലായിരുന്നു കൊലയാളികൾ പ്രദീപിന്റെ പ്രാണനെടുത്തത്. വീട്ടിൽ നിന്ന് കുറച്ചകലെ റബ്ബർ തോട്ടത്തിനകത്തുള്ള വാഴത്തോട്ടത്തിൽ പൂർണ്ണ നഗ്നനായി കഴുത്തിൽ തോർത്തു മുറുക്കിയ നിലയിലായിരുന്നു പ്രദീപിന്റെ മൃതദേഹം. നേരം പുലർന്നപ്പോൾ അയൽവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ സ്ഥലത്ത് പടിവലിയുടെയോ മൃതദേഹം വലിച്ചിഴച്ച് കൊണ്ട് വന്നതിന്റേയോ ലക്ഷണമില്ലായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രദീപിനെ കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് വ്യക്തമായതോടെ കൊലപാതകത്തിന് കേസെടുത്ത ലോക്കൽ പൊലീസിന് കൃത്യ സ്ഥലത്തെപ്പറ്റിയുള്ള സൂചനപോലും ലഭിച്ചില്ല. പിതാവ് തുളസി ഏഴുവർഷം മുമ്പ് തൂങ്ങിമരിക്കുകയും പിന്നാലെ മാതാവ് കമലയെ കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തതോടെ പ്രദീപ് കുടുംബ വീട്ടിലും സമീപത്തുള്ള ബന്ധുവീട്ടിലുമായാണ് താമസിച്ചുവന്നത്. രാത്രിയിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോയ പ്രദീപിനെ ആസൂത്രിതമായി വകവരുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മറ്റെവിടെയോ വച്ച് പ്രദീപിനെ വകവരുത്തിയ കൊലയാളികൾ മൃതദേഹം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
യുവാക്കൾ ആത്മഹത്യ ചെയ്തതെന്തിന്?
പ്രദീപിന്റെ കൊലപാതകവുമായി ബന്ധമുള്ളതായി സംശയിക്കുന്ന രണ്ട് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതരായ ഉടൻ ജീവനൊടുക്കിയതിന് പിന്നിലെ കാരണങ്ങൾ ഇപ്പോഴും ദുരൂഹമായി അവശേഷിക്കുകയാണ്. കീഴായിക്കോണം എസ്. എസ് ഭവനിൽ സെറിൻരാജ് 2015 എപ്രിൽ 3നും വെഞ്ഞാറമൂട് കീഴായികോണം വണ്ടിപ്പുര മുക്കിൽ റിജു എപ്രിൽ 12നുമാണ് ആത്മഹത്യ ചെയ്തത്. സെറിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ദിവസം വെഞ്ഞാറമൂട് സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിച്ചിരിക്കെയാണ് ഇയാൾ ജീവനൊടുക്കിയത്. വീടിന് കുറച്ചകലെയുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് റിജുവിനെ മരിച്ച നിലയിൽ കണ്ടത്. റിജുവിനെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വീണ്ടും ഹാജാരാകാൻ നിർദ്ദേശിച്ചിരിക്കെയാണ് റിജുവും ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്.
തുമ്പില്ലാത്ത ക്രൈംബ്രാഞ്ച്
ലോക്കൽ പൊലീസിൽ ഒരുവർഷത്തെ അന്വേഷണത്തിനൊടുവിൽ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ അഞ്ചുവർഷത്തെ അന്വേഷണത്തിലും ഘാതകരെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിയാത്തത് സേനയ്ക്ക് അപമാനമായിരിക്കുകയാണ്. പ്രദീപിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴികളിൽ നിന്നും സൈബർ പൊലീസ്, ഡോഗ് സ്ക്വാഡ്,ഫിംഗർ പ്രിന്റ് വിദഗ്ദർ എന്നിവരിൽ നിന്നും കേസുമായി ബന്ധപ്പെട്ട നിരവധി സൂചനകൾ ലഭിച്ചിരുന്നു. ഇത്തരം സൂചനകളിലൂടെ മുന്നേറാൻ അന്വേഷണ സംഘത്തിന് കഴിയാതെ പോയതാണ് പ്രദീപിന്റെ ഘാതകരെ കണ്ടെത്തുന്നതിന് തടസമാകുന്നത്. ലോക്കൽ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച് വിട്ടയച്ച യുവാക്കളുടെ ആത്മഹത്യയിൽ നിന്ന് അന്വേഷണം ആരംഭിച്ചാൽ കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും ലഭിക്കുമെന്നിരിക്കെ ക്രൈംബ്രാഞ്ച് അതിന് തയ്യാറാകാത്തത് ദുരൂഹതകൾക്കിടയാക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുന്നവരോട് അന്വേഷണത്തിലാണെന്ന ഒറ്റവാക്കിലുള്ള മറുപടി മാത്രമാണ് ക്രൈംബ്രാഞ്ചിന് നൽകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |