മടവൂർ: വ്യാജമദ്യ വില്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിലും എക്സൈസിലും അറിയിച്ചെന്നാരോപിച്ച് വ്യാജവാറ്റ് സംഘം വീട്ടിൽ കയറി ആക്രമണം നടത്തിയതായി പരാതി. മടവൂർ സീമന്തപുരം ഗിരിജാ ഭവനിൽ ബെൻസി ലാലി(45)നും കുടുംബത്തിനുമാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് മൂന്നംഗ സംഘം മാരകായുധങ്ങളുമായി വീട്ടിൽ അക്രമം നടത്തിയത്. മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്പിക്കാൻ അക്രമി സംഘം ശ്രമിച്ചു. ഭാര്യയേയും ഒരു വയസുള്ള കുട്ടിയേയും ഉപദവിച്ചതായി പരാതിയുണ്ട്.
പ്രദേശത്ത് മദ്യവില്പനയും വാറ്റും നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് മദ്യം വാറ്റിയ കേസിൽ ഒരാളെ ഒരു മാസം മുൻപ് എക്സൈസ് അറസ്റ്റും ചെയ്തിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് സംഘാംഗങ്ങളായ മൂന്ന് പേർ ചേർന്ന് വീടുകയറി ആക്രമിച്ചതെന്ന് പള്ളിക്കൽ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സീമന്തപുരം കാരുണ്യ ട്രസ്റ്റിന്റെ ആംബുലൻസിനും ഡ്രൈവർ സുധിക്ക് നേരേയും സംഘത്തിന്റെ ആക്രണമുണ്ടായിരുന്നു. സുധിയെ ആക്രമിച്ചത് സമീപത്തുണ്ടായിരുന്ന ബെൻസിലാൽ തടഞ്ഞിരുന്നു. ഇതും സംബന്ധിച്ചും പള്ളിക്കൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൻ ഷിൻസ്, ബിൻസ്, ശബരീനാഥ് എന്നിവർക്കെതിരെ പള്ളിക്കൽ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |