കോട്ടയം: കാപ്പ ചുമത്തി കരുതൽ തടങ്കലിൽ കഴിയുന്നതിനിടെ ജയിൽ മാറ്റിയ ഗുണ്ടാ സംഘത്തലവനും കൂട്ടാളികളും ചേർന്ന് പൊലീസുകാരെ ആക്രമിച്ചു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോട്ടയം ജില്ലാ ജയിലിലേയ്ക്ക് മാറ്റുന്നതിനിടെ ഗുണ്ടാ സംഘത്തലവൻ ആർപ്പൂക്കര കൊപ്രായിൽ വീട്ടിൽ ജെയിസ് മോൻ ജേക്കബാണ് (അലോട്ടി 27) പൊലീസുകാരെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഗുണ്ടാസംഘവും നടുറോഡിൽ വച്ച് ആക്രമിച്ചു. ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ് രാജ്, പ്രദീപ് എന്നിവർക്കാണ് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലായിരുന്നു സംഭവം.
ഒരു വർഷം മുമ്പ് കാപ്പ ചുമത്തി അലോട്ടിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റിയിരുന്നു. ജയിൽ മാറ്റുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്നുള്ള രണ്ടു പൊലീസ് ഉദ്യോഗസ്ഥർ ചേർന്നാണ് അലോട്ടിയെ ഇന്നലെ കെ.എസ്.ആർ.ടി.സി ബസിൽ കോട്ടയത്ത് എത്തിച്ചത്. സ്റ്റാൻഡിൽ എത്തിയപ്പോൾ അലോട്ടിയെ കാണാൻ ഗുണ്ടകളായ കൂട്ടുകാർ എത്തിയിരുന്നു. ബസ് സ്റ്റാൻഡിനു സമീപത്തെ കടയിൽ കയറിയ പ്രതി വെള്ളം കുടിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ സുഹൃത്തുക്കളെ കാണാനും ഇയാൾ ശ്രമിച്ചു. ഇതിനെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു. ഇതോടെ ഇയാൾ കൈവിലങ്ങ് ഉപയോഗിച്ച് പൊലീസുകാരനായ മഹേഷിനെ ആക്രമിക്കുകയായിരുന്നു. തടയാൻ പ്രദീപ് ശ്രമിച്ചതോടെ, ഇയാളുടെ അനുയായികളായ ഗുണ്ടാസംഘം ആക്രമണം അഴിച്ചുവിട്ടു. നടുറോഡിൽ വച്ച് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ആക്രമിച്ചു. നാട്ടുകാർ ഓടിക്കൂടിയതോടെ എം.സി റോഡിൽ ഗതാഗതവും തടസപ്പെട്ടു. കൂടുതൽ പൊലീസ് സംഘം എത്തുമെന്ന സ്ഥിതിയായതോടെ ഗുണ്ടാസംഘം ഓടിരക്ഷപ്പെട്ടു. ഇതോടെ അലോട്ടിയെയുമായി പൊലീസ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ജില്ലാ ജയിലിലെത്തി. പൊലീസുകാരെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അലോട്ടി അടക്കം കണ്ടാലറിയാവുന്ന വർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |