കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ദേശീയപാതയോരത്തെ രാജധാനി ജുവലറിയിൽ സെക്യൂരിറ്റി ജീവനക്കാരനെ തലയ്‌ക്കടിച്ചു വീഴ്‌ത്തി കെട്ടിയിട്ട ശേഷം 4.48 ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കൊള്ളയടിച്ചു. മഞ്ചേശ്വരം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ജുവലറി.
മോഷ്ടാക്കളുടെ ശ്രദ്ധ മാറിയപ്പോൾ കെട്ടഴിച്ച് രക്ഷപ്പെട്ട
സെക്യൂരിറ്റി ജീവനക്കാരൻ ഒച്ചവച്ച് ആളെക്കൂട്ടാൻ നോക്കിയതോടെ സംഘം രക്ഷപ്പെടുകയായിരുന്നു. അതിനകം ലോക്കറിന്റെ പൂട്ട് പൊളിക്കാൻ കഴിയാതിരുന്നതുകൊണ്ടാണ് സ്വർണാഭരണങ്ങൾ കൈക്കലാക്കാത്തത്. സെക്യൂരിറ്റി ജീവനക്കാരൻ കുമ്പള കളത്തൂർ സ്വദേശി അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഇന്നോവ കാറിലും ബൈക്കിലുമായാണ് ഏഴംഗ സംഘം എത്തിയത്. കവർച്ച നടത്തിയത് കർണാടകയിലെ സൂറത്ത് കല്ലിൽ നിന്നെത്തിയ സംഘമാണെന്നാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്‌പെക്ടർ എ. സന്തോഷ് കുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ തിരിച്ചറിഞ്ഞത്. പ്രതികൾ സഞ്ചരിച്ച കർണാടക രജിസ്ട്രേഷനിലുള്ള ഇന്നോവ കാറും തിരിച്ചറിഞ്ഞിട്ടുണ്ട്.
ജുവലറിയുടെ പിൻഭാഗത്തുനിന്ന് ഗ്യാസ് കട്ടറും ഹെൽമെറ്റും കണ്ടെത്തി. ഈ ഭാഗത്ത് സി.സി ടി.വി കാമറ ഇല്ല. പിറകിലെ മതിൽ ചാടിയതിന്റെ തെളിവായി മോഷ്ടാക്കളുടെ പാദം പതിഞ്ഞിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട സ്ഥലത്തുനിന്ന് കൈയുറ കണ്ടെത്തി. ഇതിൽ മണം പിടിച്ച പൊലീസ് നായ 'ടൈസൺ' കെട്ടിടത്തിന് പിറകിലൂടെ ഓടി. പിന്നീട് മുൻഭാഗത്ത് എത്തി റോഡിലിറങ്ങി നിന്നു.
`അവരെന്നെ കൊന്നേനെ'
കാസർകോട് :'കെട്ടഴിക്കാൻ പറ്റിയതിനാൽ ജീവൻ തിരിച്ചുകിട്ടി, ഇല്ലെങ്കിൽ അവരെന്നെ കൊന്നേനെ...' രാജധാനി ജുവലറിയിൽ കവർച്ചാസംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് മംഗളൂരു യൂണിറ്റി ആശുപത്രിയിൽ കഴിയുന്ന ബബ്രാണ കിദൂർ സ്വദേശി ടി. അബ്ദുള്ള 'കേരള കൗമുദി'യോട് പറഞ്ഞു. പിന്നിലൂടെ വന്ന് കണ്ണിലും മുഖത്തും തുണി കെട്ടുകയായിരുന്നു. ചെറുക്കാൻ ശ്രമിച്ചപ്പോൾ അടിച്ചു നിലത്തിട്ടു. കൈയും കാലും ചേർത്തു കെട്ടി. കസേരയിൽ ഇരുത്തി കൂട്ടിക്കെട്ടി. തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ ഇരുമ്പ് വടി കൊണ്ട് കുത്തി. ജുവലറിയുടെ പിറകിൽ കൊണ്ടുപോയി രണ്ടുപേർ കാവൽ നിന്നു. ഒച്ച വയ്ക്കാതിരിക്കാൻ ഒരാൾ വായും മുഖവും പൊത്തിപ്പിടിച്ചു.
അവർ ഇടയ്ക്ക് അപ്പുറത്തേക്ക് പോയപ്പോൾ കെട്ടഴിച്ചു പുറത്തേക്ക് ചാടി. ഒച്ചവച്ചുകൊണ്ട് തൊട്ടടുത്തുള്ള ബാങ്കിലെ കാവൽക്കാരനടുത്തേക്ക് ഓടി. ഇതോടെ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് മനോധൈര്യം വിടാതിരുന്ന 54 കാരനായ അബ്ദുള്ള പറഞ്ഞു. കെട്ടഴിക്കാൻ കഴിഞ്ഞതിനു പടച്ചോനോട് നന്ദി പറയുകയാണ് അബ്ദുള്ള. ഇല്ലെങ്കിൽ അവർ കൊല്ലുമായിരുന്നു. നാല് വർഷമായി സെക്യൂരിറ്റി ജോലി ചെയ്യുകയാണ് അബ്ദുള്ള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |