ചേർത്തല: വാടകവീട്ടിൽ താമസിച്ചിരുന്ന യുവതിയെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ പൊലീസ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിദ്ധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിരീക്ഷണം കണക്കിലെടുത്താണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്.
ചേർത്തല നഗരസഭാ ഒന്നാംവാർഡ് നികർത്തിൽ ബേബിയുടെ മകൾ പ്രിയയാണ് (28) ചേന്നം പള്ളിപ്പുറം 16ാം വാർഡ് വലിയവെളി ക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടത്. സമീപവാസികളാണ് ദുരൂഹത ആരോപിച്ചത്. ഓട്ടോ തൊഴിലാളിയായ തുറവൂർ സ്വദേശി സജിയുടെ സംരക്ഷണയിലാണ് യുവതി വർഷങ്ങളായി കഴിഞ്ഞിരുന്നത്. ഭാര്യയും രണ്ട് മക്കളുമുള്ള സജി ചില ദിവസങ്ങളിൽ മാത്രമാണ് ഇവിടെ എത്തിയിരുന്നത്.
വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മൃതദേഹം കണ്ടത്. കാമുകനായ സജി നിലവിൽ കൊവിഡ് ബാധിതനാണ്. രോഗമുക്തനായ ശേഷം ഇയാളെ പൊലീസ് ചോദ്യം ചെയ്യും. രണ്ടു വർഷം മുമ്പ് സജിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയ പ്രിയ ഇയാൾക്കൊപ്പം പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. സജിയുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ മനോവിഷമത്തിലായിരുന്നു പ്രിയയെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |