കള്ളപ്പണം വെളുപ്പിച്ചത് കിരണെന്ന് ഇ.ഡി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഭരണസമിതിയും കുടുങ്ങുമെന്ന് ഉറപ്പായി. നിലവിൽ ആറു ജീവനക്കാരുടെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കേസെടുത്തിരിക്കുന്നതെങ്കിലും ഭരണസമിതി പ്രസിഡന്റ് അടക്കമുള്ളവർക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വൻ വായപകളെടുത്തതിൽ മുഴുവൻ പ്രസിഡന്റിന്റെ ഒപ്പും അതോടൊപ്പം ഭരണസമിതിയുടെ ശുപാർശ കത്തുകളും ഉണ്ടെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭരണസമിതിയിലെ ഏതാനും പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതായി സൂചനയുണ്ട്. ഭരണസമിതി പ്രസിഡന്റ് അടക്കമുള്ളവർക്കെതിരെ സി.പി.എം നടപടിയെടുത്തിരുന്നു.
അതേസമയം, ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള പരാതിയെ തുടർന്ന് ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത യോഗത്തിൽ പ്രസിഡന്റിനെ നിർത്തിപൊരിക്കുന്ന ഓഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വായ്പകളിൽ എന്തടിസ്ഥാനത്തിലാണ് ഒപ്പിടതെന്ന ചോദ്യത്തിന് ഓഡിയോയിൽ പ്രസിഡന്റ് മൗനം പാലിച്ചിരുന്നതും ഭരണ സമിതിയുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം പ്രതികളിൽ മൂന്നു പേരുടെ മുൻകൂർ ജാമ്യേപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായി കോടതിയിൽ നടന്ന വാദത്തിൽ എല്ലാം ഭരണ സമിതിഅറിഞ്ഞു കൊണ്ടാണെന്ന് പ്രതികൾ പറഞ്ഞിരുന്നു.
ഇതിനിടെ, ഭരണ സമിതിയെ കേസിൽ ഉൾപ്പെടുത്താതിരിക്കാൻ ക്രൈംബ്രാഞ്ചിന് മേൽ ശക്തമായ സമ്മർദ്ദം ഉയർന്നിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതിൽ അന്വേഷണ സംഘം കാണിക്കുന്ന അലംഭാവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതികളിൽ മൂന്നു പേരുടെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ തൃശൂർ സെഷൻസ് കോടതിയിൽ വിധി പറയും. സഹകരണ രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം ബാങ്കിന് കീഴിലുള്ള സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ ഷോപ്പ് എന്നിവിടങ്ങളിലെ സ്റ്റോക്കെടുപ്പ് ഇന്നലെ പൂർത്തിയായി. ഇതിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും.
കിരൺ വിദേശത്ത് ?
ഇ.ഡിയുടെ അന്വേഷണത്തിൽ 200 കോടിയുടെ കള്ളപ്പണം വെളിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് നേതൃത്വം നൽകിയത് നാലാം പ്രതിയായ കിരൺ ആണെന്നാണ് ഇ.ഡിയുടെ നിഗമനം. അന്വേഷണത്തിന് മുമ്പ് തന്നെ ഇയാൾ വിദേശത്തേക്ക് കടന്നതായാണ് വിവരം. പ്രതികളാക്കിയവരിൽ അഞ്ച് പേരും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയെങ്കിലും കിരൺ മാത്രം ഇതിന് ശ്രമിച്ചിട്ടില്ല. ഇതാണ് ഇയാൾ വിദേശത്തേക്ക് കടന്നതായുള്ള സംശയം ബലപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |