തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിന് രജിസ്റ്റർ ചെയ്ത കേസുകൾ 7318. കേസെടുത്തത് 4470 പേർക്കെതിരെ.
പക്ഷേ, ശിക്ഷിക്കപ്പെട്ടത് 85 പേർ മാത്രം. അഞ്ച് വർഷത്തിനിടെ പൊതുമുതൽ നശിപ്പിച്ചതിലൂടെ നാല് കോടി രൂപയാണ് സർക്കാർ ഖജനാവിന് നഷ്ടമായത്. ഈ നശീകരണങ്ങളെല്ലാം നടന്നത് സർക്കാർ വിരുദ്ധ സമരത്തിന്റെ പേരിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ടി.സിദ്ധിഖ് എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.എസ്. ശബരിനാഥൻ, എൽദോ എബ്രഹാം, പി.കെ. അബ്ദുറബ്ബ് എന്നിവർക്കെതിരെയും പൊതുമുതൽ നശിപ്പിച്ചതിന് കേസുകൾ നിലവിലുണ്ട്. പൊതുമുതൽ നശിപ്പിക്കാനിടയായ സംഭവങ്ങൾ പകുതിയും അരങ്ങേറിയത് 2017ലാണ്. അന്ന് 2.04 കോടിയുടെ പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. ഇക്കാലത്ത് 838 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്.
2017ൽ ഒന്നാം പിണറായി വിജയൻ സർക്കാർ ഒന്നാം വാർഷികം ആഘോഷിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സമരങ്ങൾ അരങ്ങേറിയത്. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും യുവജന പാർട്ടികളായ യൂത്ത് കോൺഗ്രസ്, യുവമോർച്ച എന്നിവയായിരുന്നു സർക്കാർ വിരുദ്ധ സമരത്തിൽ മുമ്പന്തിയിൽ. ഗെയിൽ വാതക പൈപ്പ് ലൈനിന് എതിരായി മലപ്പുറത്തും കോഴിക്കോട്ടും നടന്ന സമരങ്ങളിലും വ്യാപകമായി പൊതുമുതൽ നശിപ്പിക്കപ്പെട്ടു.
100 ഹർത്താലുകൾ
2017ൽ നൂറോളം ഹർത്താലുകളാണ് പല വിഷയങ്ങളിലായി വിവിധ രാഷ്ട്രീയപാർട്ടികൾ നടത്തിയത്. ഇതിൽ ഭരണമുന്നണിയായ എൽ.ഡി.എഫും ഉൾപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. കേന്ദ്ര സർക്കാരിന്റെ ബീഫ് നിരോധനത്തിന് എതിരായായിരുന്നു എൽ.ഡി.എഫിന്റെ പ്രതിഷേധം. അതേസമയം, സർക്കാർ വിരുദ്ധ സമരങ്ങൾ കൊടുമ്പിരി കൊണ്ടത് 2018ലും 19ലും ആയിരുന്നു. ശബരിമലയിലെ സുപ്രീംകോടതി വിധിയെ ചൊല്ലിയായിരുന്നു ഇത്. എന്നാൽ, ഇക്കാലയളവിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവങ്ങൾ കുറവായിരുന്നു. 2018ൽ 71.61 ലക്ഷത്തിന്റെ പൊതുമുതൽ നശിപ്പിക്കപ്പെട്ടപ്പോൾ 2019ൽ ഇത് 67.08 ലക്ഷം ആയി അത് കുറഞ്ഞു.
വർഷം, പൊതുമുതൽ നഷ്ടം
(രൂപയിൽ) എന്ന ക്രമത്തിൽ
2016 - 31.82 ലക്ഷം
2017 - 2.04 കോടി
2018- 71.60 ലക്ഷം
2019- 67.08 ലക്ഷം
2020- 17.24 ലക്ഷം
2021 ആഗസ്റ്റ് 5വരെ - 9.5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |