അങ്കമാലി: തോപ്പുംപടിയിൽ താമസിക്കുന്ന കരുനാഗപ്പള്ളി എബനേസർ വില്ലയിൽ വിപിൻ ജോണിനെ (27) ഇരുനൂറ് ഗ്രാം എം.ഡി.എം.എയുമായി റൂറൽ ജില്ലാ ഡാൻസാഫ് ടീമും പൊലീസും ചേർന്ന് പിടികൂടി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ബംഗളൂരുവിൽനിന്നുള്ള ടൂറിസ്റ്റ് ബസിലാണ് വിപിൻ എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ അങ്കമാലി ട്രാൻ. ബസ് സ്റ്റാൻഡിന് സമീപത്തുള്ള റോഡിലായിരുന്നു പരിശോധന. പിടികൂടിയ എം.ഡി.എം.എയ്ക്ക് പതിനഞ്ച് ലക്ഷത്തിലേറെ രൂപ വിലവരും. ചെറിയ പായ്ക്കറ്റുകളിലാക്കി വൻ തുകയ്ക്ക് കൊച്ചിയിലാണ് വില്പന നടത്തുന്നത്. മയക്കുമരുന്ന് വില്പനക്കണ്ണിയിലെ പ്രധാന കണ്ണിയാണ് ഇയാൾ.
മൂന്ന് പായ്ക്കറ്റിൽ പൊതിഞ്ഞ് ബാഗിലെ പ്രത്യേക അറയിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
ഡാൻസാഫ് ടീമിനെ കൂടാതെ എ.എസ്.പി ട്രെയ്‌നി അഞ്ജലി ഭാവന, ഡിവൈ.എസ്.പി വി. അനിൽ, ഇൻസ്പെക്ടർമാരായ പി. ലാൽകുമാർ, രഞ്ജിത്ത് വിശ്വനാഥൻ എസ്.ഐമാരായ കുഞ്ഞുമോൻ തോമസ്, എം.എസ് സിജീഷ്, എ.എസ്.ഐമാരായ പ്രദീപ്കുമാർ , സജീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പൊലീസ് ടീമിന് ജില്ലാ പൊലീസ് മേധാവി പതിനായിരം രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |