കൊച്ചി: നഗരത്തിൽ 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാൻ നടന്നത് വൻ കള്ളക്കളി. കേസിലുൾപ്പെട്ട രണ്ട് പ്രതികളെ വിട്ടയച്ചത് മഹസറിൽ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയാണെന്ന് കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിയായ യുവതി പരിശോധന അറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നാണ് എക്‌സൈസ് മഹസറിലുള്ളത്. കുറ്റകൃത്യത്തിൽ പങ്ക് ഇല്ലെന്ന് ബോദ്ധ്യമായതോടെ വിട്ടയച്ചുവെന്നുമാണ് മഹസർ. എന്നാൽ, പ്രതികളെ കസ്‌റ്റഡിയിൽ എടുത്ത ശേഷമാണ് വിട്ടയച്ചത്. മഹസർ എഴുതിയതിലും ചട്ടം ലംഘനമുണ്ടായി. 18ന് പരിശോധന നടന്നിട്ടും 19ന് ഉച്ചയ്ക്ക് മാത്രമാണ് മഹസർ എഴുതിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മഹസർ എഴുതണണം എന്നിരിക്കെയാണിത്. ഇതേക്കുറിച്ചെല്ലാം എക്‌സൈസിന്റെ ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിക്കും. പ്രതികളെ വിട്ടയക്കാൻ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്നതാണ് മഹസർ. ഇതിന് പുറമേ നായ്ക്കളെ മറയാക്കിയാണ് സംഘം ലഹരി മരുന്ന് കടത്തുന്നതെന്ന് വ്യക്തമായിട്ടും ചട്ടം പാലിക്കാതെ ഇവയെ പ്രതികളുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇത്തരം കേസുകളിൽ നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്.
ജോയിന്റ് എക്‌സൈസ് കമ്മിഷണർ കെ.എ. നെൽസണാണ് കേസിന്റെ അന്വേഷണ ചുമതല. ഇന്നലെ എക്‌സൈസ് സി.ഐ. ശങ്കറിൽ നിന്ന് കേസിന്റെ രേഖകൾ പുതിയ സംഘം ഏറ്റെടുത്തിരുന്നു. അറസ്‌റ്റിലായ അഞ്ച് പ്രതികളെ ഉടൻ ചോദ്യം ചെയ്യും. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പ്രതികൾക്ക് കേസുമായുള്ള ബന്ധത്തെ കുറിച്ചും അന്വേഷിക്കും. ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പ്രതികളെ പിടിച്ച ഉടൻ കസ്‌റ്റംസ് എടുത്ത ഫോട്ടോയിൽ ഏഴ് പ്രതികളാണുള്ളത്. പ്രതികളുമായുള്ള കസ്‌റ്റംസിന്റെ ഫോട്ടോ 24ന് ലഭിച്ചു. കസ്റ്റംസിന്റെ വാർത്താകുറിപ്പിലും 7 പ്രതികളാണ് ഉള്ളത്. എന്നാൽ എക്‌സൈസ് കേസിൽ പ്രതികളുടെ എണ്ണം അഞ്ചായി. രണ്ട് പേരെ ഒഴിവാക്കി. . പ്രതികളിൽ നിന്ന് മാൻ കൊമ്പും പിടിച്ചിട്ടുണ്ട്. എന്നാൽ ഇത് മഹസറിൽ രേഖപ്പെടുത്തിയിട്ടില്ല. രണ്ടു യുവതികൾ എം.ഡി.എം.എ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നിട്ടും ഇതിലെ ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയെന്നാണ് എക്‌സൈസിനെതിരായ പ്രധാന ആരോപണം.
കസ്റ്റംസും എക്‌സൈസും തമ്മിലുള്ള ഭിന്നതയാണ് കേസിന്റെ തുടർ നടപടികളെ ബാധിച്ചത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ വിലയുടെ കാര്യത്തിലും ഇത് വ്യക്തമായിരുന്നു. 11 കോടി രൂപയുടെ ലഹരിയാണ് പിടികൂടിയതെന്ന് കസ്‌റ്റംസ് പറയുമ്പോൾ, 4 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയതെന്നാണ് എക്‌സൈസിന്റെ നിലപാട്. എം.ഡി.എം.എയെന്ന പേരിൽ കേരളത്തിൽ വ്യാപകമായി വിതരണം ചെയ്യുന്ന ലഹരിവസ്തുവിന് ആഗോള കമ്പോളത്തിലെ വില കണക്കാക്കാൻ കഴിയില്ലെന്നാണ് എക്‌സൈസിന്റെ നിലപാട്. പുലർച്ചെ നടന്ന റെയ്ഡിൽ പ്രതികളുടെ കാർ കസ്‌റ്റഡിയിലെടുത്തതായി എക്‌സൈസ് അറിയിച്ചിരുന്നെങ്കിലും വൈകിട്ട് വരെ വാഹനം അപ്പാർട്ട്‌മെന്റിനു മുന്നിലുണ്ടായിരുന്നു. പിടിച്ചെടുത്ത മാൻകൊമ്പ് കഴിഞ്ഞ ദിവസം വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |