മൂന്നാർ: ദേവികുളം എക്സൈസ് റേഞ്ച് ആഫീസിലെ സ്പിരിറ്റ് കേസിലെ പ്രതി 21 വർഷങ്ങൾക്ക് ശേഷം പിടിയിലായി. പെരുമ്പാവൂർ വല്ലം സ്വദേശിയായ ഷംസാദാണ് (46) അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. രണ്ടായിരത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ഭാഗത്ത് നിന്ന് മൂന്നാറിലേക്ക് കാറിൽ 420 ലിറ്റർ സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന കേസിൽ അന്ന് ഷംസാദടക്കം മൂന്ന് പേർ പിടിയിലായിരുന്നു. പ്രതിപ്പട്ടികയിലുള്ള മറ്റു രണ്ടു പേരിൽ ഒന്നാം പ്രതിയായ രാജു റാഫേലിന് വിചാരണവേളയിൽ ശിക്ഷ ലഭിക്കുകയും മൂന്നാം പ്രതിയായ ഡ്രൈവർ മാഹീനെ വെറുതെ വിടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ ഷംസാദ് ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് എക്സൈസിന്റെ ഇന്റലിജൻസ് വിഭാഗം മേധാവിയുടെയും ഇടുക്കി അസി. എക്സൈസ് കമ്മിഷണറുടെയും മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെയും നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയും കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സഹായത്താൽ ദേവികുളം എക്സൈസ് സംഘം ഒളിവിൽ കഴിയുന്ന സ്ഥലത്തെത്തുകയും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദേവികുളം എക്സൈസ് റേഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ എ. കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആഫീസർമാരായ സി.പി. റെനി, സി.സി. സാഗർ, സെൽവകുമാർ, കിരൺ ദേവ്, അഭിലാഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |