പിടിയിലായത് സമാന കവർച്ചാ ശ്രമത്തിനിടെ
തിരുവനന്തപുരം: നിസാമുദീൻ–തിരുവനന്തപുരം സ്വർണ്ണ ജയന്തി എക്സ്‌പ്രസിൽ അമ്മയും മകളുമുൾപ്പെടെ 3 സ്ത്രീകളെ മയക്കിക്കിടത്തി സ്വർണവും പണവും മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ ബലിയാദംഗ സ്വദേശി ഷൗക്കത്ത് അലി(49), കാളഘട്ട് സ്വദേശി എം.ഡി.കയാം(49), കൊൽക്കത്ത സ്വദേശി സുബൈർ കുദാസി(47) എന്നിവരാണ് റെയിൽവെ പൊലീസിന്റെ പിടിയിലായത്. സമാന കവർച്ചയ്‌ക്കായി കെണിയൊരുക്കുമ്പോഴാണ് ഇവരെ എറണാകുളത്തേക്കുള്ള നിസാമുദ്ദീൻ-മംഗളാ എക്‌സ്പ്രസിൽ നിന്ന് ഞായറാഴ്ച റെയിൽവെ പൊലീസ് കുടുക്കിയത്. നേരത്തെ തമിഴ്നാട് നാഗർകോവിലിൽ റിപ്പോർട്ട് ചെയ്‌ത കേസിൽ പ്രതിയായ കയാമിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതെന്നും ഇയാളാണ് സൗഹാർദ്ദപരമായി സ്ത്രീകളുമായി സംസാരിച്ചതെന്നും റെയിൽവെ സി.ഐ പറഞ്ഞു. സ്ത്രീകളിൽ നിന്ന് കവർന്ന സ്വർണവും മൊബൈൽ ഫോണുകളും കൊൽക്കത്തയിൽ വിറ്റെന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി. തിരുവനന്തപുരത്തെത്തിച്ച പ്രതികളെ കവർച്ചയ്‌ക്കിരയായ സ്ത്രീകൾ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സെപ്റ്റംബർ 12നാണ് കവർച്ച നടന്നത്. ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂർ മുണ്ടൂർ വേലിൽ വിജയലക്ഷ്മി (45), മകൾ അഞ്ജലി (23) എന്നിവരുടെ പക്കൽനിന്നു 17 പവന്റെ സ്വർണാഭരണങ്ങളും 31,000 രൂപ വില വരുന്ന 2 മൊബൈൽ ഫോണുകളുമാണു കവർന്നത്. മറ്റൊരു കോച്ചിൽ സഞ്ചരിച്ച കോയമ്പത്തൂർ സ്വദേശി കൗസല്യ(23)യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി.കുടിവെള്ളത്തിലോ ഭക്ഷണത്തിലോ മയക്ക്മരുന്ന് കലർത്തി നൽകിയായിരുന്നു കവർച്ച. റെയിൽവേ സി.ഐ അഭിലാഷ് ഡേവിഡിന്റെ നേതൃത്വത്തിൽ കൊൽക്കത്ത കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. എസ്.ഐമാരായ ഇലിയാസ് താഹ, സുനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ജിതിൻ, സജീർ, ഹരി, സതീശൻ, ഷംഷീർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |