കൊല്ലം: പുത്തൂരിൽ ചെളിയെടുത്ത കുഴികളിൽ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. താഴം തെക്കുംചേരി ഭാഗത്തുള്ള ഇഷ്ടിക കമ്പനികളോട് ചേർന്ന് ചെളി ഖനനം ചെയ്ത കുഴികളിലാണ് ലോഡ് കണക്കിന് മാലിന്യം തള്ളുന്നത്. റോഡിനോട് ചേർന്ന് ഏക്കറുകണക്കിന് ഭൂമിയാണിവിടെയുള്ളത്. ആഴത്തിൽ ചെളിയെടുത്ത് ഉപയോഗമില്ലാതെ കിടന്ന ഭൂമിയിൽ മാലിന്യം ഇട്ട് നിറയ്ക്കാനുള്ള ചില പ്രാദേശിക കൂട്ടുകെട്ടിന്റെ ദുരിതം നാട്ടുകാർ അനുഭവിക്കുകയാണ്. മൂക്കുപൊത്താതെ ഇതുവഴി നടക്കാനാകില്ല. പൊതുജനങ്ങൾക്ക് പകർച്ചവ്യാധികളും മറ്റു മാരകരോഗങ്ങളും ഉണ്ടാകാൻ ഇടയാക്കുന്ന ആശുപത്രി മാലിന്യമാണ് അധികവും. രാത്രിയിലാണ് മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. ആശുപത്രിയിലെ ഉപയോഗിച്ച കോട്ടൻ, സിറഞ്ച്, പ്ലാസ്റ്റർ, ചെറിയ കുപ്പികൾ, എന്നിവയൊക്കെ പ്ലാസ്റ്റിക് കവറിലാക്കി മറ്റ് മാലിന്യങ്ങളോടൊപ്പം തള്ളുകയാണ്. രണ്ട് മാസത്തിലധികമായി സ്ഥിതി തുടരുന്നു. ആളൊഴിഞ്ഞ ഭാഗമായതിനാൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുമ്പോൾ മറ്റാരുടെയും ശ്രദ്ധയിൽപ്പെടാറില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്ത് കുഴികളിൽ വെള്ളം പൊങ്ങിയപ്പോൾ ഈ മാലിന്യം റോഡിലും പരിസരങ്ങളിലുമുള്ള പുരയിടങ്ങളിലും ഒഴുകിപ്പരന്നു. കുറേ ഭാഗം കല്ലടയാറിൽ കൂടി ഒഴുകി പോയി.
പല സ്ഥലങ്ങളിൽ നിന്നായി വലിയ ലോറിയിൽ മാലിന്യം കയറ്റി ഇവിടെ കൊണ്ടു തള്ളുന്നതിന് തടയിടാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സമീപത്തുതന്നെ കശുഅണ്ടി ഫാക്ടറിയും ഇഷ്ടികച്ചൂളയുമുണ്ട്. ഇവിടെ തൊഴിലെടുക്കുന്നവർക്കെല്ലാം പകർച്ചവ്യാധി പടരാൻ ഇടയാക്കുംവിധം മാലിന്യം കുന്നുകൂടുകയാണ്. കമ്മിഷൻ അടിസ്ഥാനത്തിൽ പ്രദേശത്തെ ചിലരുടെ ഒത്താശയോടെയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്നും ആക്ഷേപമുണ്ട്. പുത്തൂർ പൊലീസ് ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ്. ജില്ലാ കളക്ടർക്കും ആരോഗ്യ വകുപ്പിനും പരാതി നൽകിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടാകാത്തതാണ് ഇത് ആവർത്തിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |