പുനലൂർ :പട്ടണത്തിലൂടെ ബൈക്കിൽ തോക്കുമായി കറങ്ങി നടന്ന് പരിഭ്രാന്തി ഉണ്ടാക്കിയ യുവാവിനെ പുനലൂർ പൊലീസ് പിടികൂടി.പുനലൂർ പേപ്പർ മില്ലിന് സമീപം ഷാജി സദനത്തിൽ റിജോ മോനെ(20)യാണ് പുനലൂർ ഡിവൈ.എസ്.പി, ബി.വിനോദ്, സി.ഐ.ബിനു വർഗീസ് തുടങ്ങിയവരുടെ നിർദ്ദേശത്തെ തുടർന്ന് എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു സംഭവം. പുനലൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ശിവൻകോവിൽ റോഡിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ യുവാവ് ഒരു ഓട്ടോ ഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയർത്തി വധഭീഷണി മുഴക്കുകയും ചെയ്തു. ഭയന്ന ഓട്ടോ ഡ്രൈവർമാർ വിവരം പൊലീസിനെ അറിയിച്ചു. സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് ബൈക്കിൽ കടന്ന് കളഞ്ഞു. തുടർന്ന് സമീപത്തെ വ്യാപാരശാലകളിലെ സി.സി.ടി.വികളിലും മറ്റും നടത്തിയ പരിശോധനയിൽ ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കി. തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെ യുവാവിനെ സഞ്ചരിച്ചിരുന്ന ബൈക്കും എയർ ഗണ്ണുമായി പിടി കൂടുകയായിരുന്നുവെന്ന് എസ്.ഐ അറിയിച്ചു. എസ്.ഐ.രാധാകൃഷ്ണൻ, സി.പി.ഒമാരായ അനീഷ്,ഗിരീഷ്,രാഹുൽ തുടങ്ങിയവരും എസ്.ഐക്കൊപ്പം പ്രതിയെ പിടികൂടാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |