മൂവാറ്റുപുഴ: ഫുട്‌ബോൾ മത്സരത്തിനിടെ ഫൗൾ ചെയ്‌തതിന് മകൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മത്സരം തടസപ്പെടുത്തി പിതാവ്. മാറാടിയിലെ സ്‌കൂൾ കുട്ടികളടക്കം പങ്കെടുത്ത ഫുട്‌ബോൾ മത്സരത്തിനിടെയാണ് സംഭവം. മകന് റെഡ് കാർഡ് കിട്ടിയത് കണ്ട പിതാവായ മൂവാറ്റുപുഴ പ്ളാമൂച്ചിൽ ഹാരിസ് അമിർ(40) വടിവാളെടുത്ത് വീശി കളി തടസപ്പെടുത്തുകയും കളിച്ചിരുന്ന കുട്ടികൾക്ക് നേരെ തിരിഞ്ഞ് അവരെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.
മാറാടി കുരുകുന്നപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന പതിനേഴ് വയസിൽ താഴെയുള്ളവരുടെ മത്സരത്തിനിടെയാണ് നാടകീയമായ സംഭവങ്ങൾ ഉണ്ടായത്. ചുവപ്പ് കാർഡ് ലഭിച്ചെങ്കിലും കുട്ടി കളം വിടാതിരുന്നതോടെയാണ് തർക്കം തുടങ്ങിയത്. ഇതിനിടെ കളിക്കാർ തമ്മിൽ കയ്യാങ്കളിയും നടന്നു. കുട്ടിയെ മറ്റുള്ളവർ കൈയേറ്റം ചെയ്‌തു എന്നറിഞ്ഞാണ് ഹാരിസ് സ്ഥലത്തെത്തി വടിവാൾ വീശിയത്.
വധഭീഷണി മുഴക്കുകയും സ്‌കൂളിൽ നിന്നും വരുന്നവഴി കുട്ടികളെ ആക്രമിക്കുമെന്നും ഹാരിസ് ഭീഷണിപ്പെടുത്തിയതായാണ് വിവരം. മൂവാറ്റുപുഴയിലെ മുതിർന്ന ലീഗ് നേതാവും ലീഗ് സംസ്ഥാന സമിതി അംഗവും പ്രമുഖ വ്യവസായിയുമാണ് ഹാരിസിന്റെ പിതാവ് പി.എ അമിർ അലി. ബഹളം നടക്കുന്നതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഹാരിസ് ഇവിടെനിന്നും പോയിരുന്നു. കുട്ടികളുടെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഡിവൈഎഫ്ഐ സംഭവത്തിൽ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |