തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാല ഭാസ്കറിന്റേത് അപകടമരണമെന്ന സി.ബി.ഐ കണ്ടെത്തലിനെതിരെ കുടുംബം രംഗത്ത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളായ സി.കെ. ഉണ്ണിയും ശാന്തകുമാരിയും സി.ബി.ഐ പ്രത്യേക കോടതിയിൽ ഹർജി നൽകി. ഹർജിയിൽ സി.ബി.ഐയുടെ വിശദീകരണം തേടിയ കോടതി, ഹർജി വീണ്ടും പരിഗണിക്കാനായി നവംബർ 19 ലേക്ക് മാറ്റി.
ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ ഉന്നയിക്കുന്ന സംശയങ്ങളും സാഹചര്യങ്ങളും വിലയിരുത്താനോ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനോ തയാറാകാതെ അപകട മരണമാണെന്ന സി.ബി.ഐ നിഗമനം വിശ്വാസ യോഗ്യമല്ലെന്ന് തിരുവനന്തപുരം സംഗീത കോളേജിലെ റിട്ടയേർഡ് അദ്ധ്യാപിക കൂടിയായ ശാന്തകുമാരി പറഞ്ഞു. ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും അകാല വേർപാട് നാലാണ്ട് തികയുമ്പോൾ മകന്റെയും ചെറുമകളുടെയും മരണത്തിനിടയാക്കിയ അപകടത്തെ ചൂഴ്ന്നുനിൽക്കുന്ന ദുരൂഹതകളെക്കുറിച്ചടക്കം 'ഫ്ളാഷി'നോട് മനസ് തുറക്കുകയാണ് ശാന്തകുമാരി.
മാനസികമായി തകർത്തു...
അകാലത്തിൽ മകനും ചെറുമകളും നഷ്ടപ്പെട്ടതിന്റെ വേദന കടിച്ചമർത്തി കഴിയുകയാണ് ഞങ്ങൾ. പ്രസവിച്ച നാൾ മുതൽ മരിക്കുംവരെയും ബാലുവിനെ ലാളിച്ചാണ് വളർത്തിയത്. മൂന്ന് രീതിയിലായിരുന്നു അവനോടുള്ള ഇഷ്ടം. മകൻ, സംഗീത പ്രേമി, എന്നതിനപ്പുറം എന്റെ അച്ഛനുമായുള്ള (ബാലുവിന്റെ മുത്തച്ഛൻ) തിരുവല്ല എം.കെ ഭാസ്കരപ്പണിക്കരുമായുള്ള രൂപസാമ്യം. മുത്തച്ഛന്റെ അതേ നിറവും രൂപ സാദൃശ്യവും കാരണമാണ് അദ്ദേഹത്തിന്റെ പേര് കൂടി ചേർത്ത് ബാലഭാസ്കറെന്ന പേരിടാൻ കാരണമായത്. മുത്തച്ഛനെയും അമ്മാവനെയും (ആകാശവാണി ആർട്ടിസ്റ്റായിരുന്ന എം.കെ.ശശികുമാർ) പോലെ സംഗീതത്തിൽ അവനും അപാര കഴിവും വൈദഗ്ദ്ധ്യവും പ്രകടിപ്പിച്ചു. സംഗീതം കൊണ്ട് അവൻ എല്ലാവരെയും സന്തോഷിപ്പിച്ചു. ഞങ്ങൾക്ക് രണ്ടുപേർക്കും ജോലിയുണ്ടായിരുന്നെങ്കിലും മൂത്തമകൾ മീരയുടെ ചികിത്സയ്ക്കും കുടുംബപ്രാരാബ്ദങ്ങൾക്കുമിടയിലും മൂന്നുവയസ് മുതൽ അവന്റെ കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും ഒപ്പം പഠനത്തിനും മതിയായ ശ്രദ്ധചെലുത്തി.
നിരന്തരം പരിപാടികളും യാത്രകളുമായി അവൻ തിരക്കിലായ സമയം മുതൽ സത്യത്തിൽ ടെൻഷനായിരുന്നു. അസമയത്തുളള യാത്രകളും മറ്റും. അസുഖങ്ങളുണ്ടാകുമ്പോഴെല്ലാം ബാലുവിന്റെ അച്ഛനാണ് ആശുപത്രിയിൽ കൊണ്ടുപോയിരുന്നത്. വിവാഹശേഷവും അവന് ഞങ്ങളോടും ഞങ്ങൾക്ക് അവനോടും സ്നേഹമായിരുന്നു. ഇടയ്ക്കിടെ വീട്ടിൽ വരും. ഓണക്കോടിയും സമ്മാനങ്ങളും നൽകും. സംസ്കൃതത്തിലെ സംശയങ്ങൾ നിവൃത്തിവരുത്തും. കുടുംബകാര്യങ്ങൾ സംസാരിക്കും. ഇതൊക്കെയാണ് യാഥാർത്ഥ്യമെന്നിരിക്കെയാണ് ബാലുവിന് ആരുമില്ലെന്നും ബാലുവിനെയും ഭാര്യയേയും വീട്ടിൽ കയറ്റാറില്ലെന്നുമുള്ള മട്ടിൽ ആരൊക്കെയോ അപവാദ പ്രചാരണങ്ങൾ നടത്തിയത്. അവന്റെയും കുഞ്ഞിന്റെയും വേർപാടിലെന്നപോലെ അപവാദങ്ങളും എന്നെയും കുടുംബത്തെയും മാനസികമായി തകർത്തു.
അവന്റെ ആത്മാവിന് നീതി കിട്ടണം
ബാലുവിന്റെ സ്വത്തും സമ്പത്തും ആഗ്രഹിച്ച് കഴിയുന്നവരാണ് ഞങ്ങളെന്ന നിലയിൽ ചില പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഞങ്ങൾ ഒരു സ്വത്തും ആഗ്രഹിച്ചിട്ടില്ല. രണ്ടുപേരുടെയും പെൻഷൻകൊണ്ടാണ് ഞങ്ങൾ കഴിയുന്നത്. അവൻ ഇവിടെ വരുമ്പോഴൊക്കെ എന്തുവേണമെന്ന് ചോദിക്കാറുണ്ടായിരുന്നു. ആർക്കും എന്തും നൽകുന്ന പഞ്ചപാവമായ അവന്റെ സ്വഭാവം അറിയാവുന്നതിനാൽ ബാലുവിന്റെ അച്ഛനാണ് പണം സൂക്ഷിക്കാനായി ബാങ്കിൽ അക്കൗണ്ടുവരെ തുടങ്ങിച്ചത്. ദുർഘടമായ വഴിയായതിനാൽ ഞങ്ങൾ താമസിക്കുന്ന പൂജപ്പുര ചാടിയറയിലെ വീട് വിൽക്കണമെന്ന് അവൻ പറഞ്ഞിരുന്നു. റോഡ് സൈഡിൽ എവിടെയെങ്കിലും വസ്തുവാങ്ങി വീട് വയ്ക്കണമെന്നും അവൻ ആഗ്രഹിച്ചു. വീട് വയ്ക്കാൻ അവന്റെ ബാങ്ക് അക്കൗണ്ടിൽ പണം ഉള്ളതായും പറഞ്ഞിരുന്നു. ഓഫ് സീസണാകുമ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടേണ്ട സാഹചര്യം ഉണ്ടാകാതിരിക്കാൻ പണം സൂക്ഷിക്കേണ്ടതിന്റെയും സൂക്ഷിച്ച് ചെലവഴിക്കേണ്ടതിന്റെയും ആവശ്യകത അവനെ ബോദ്ധ്യപ്പെടുത്തുകയാണ് ഉണ്ടായത്. അവൻ ഇല്ലാതെപോയതിലും വലുതല്ല ഞങ്ങൾക്ക് അവന്റെ സ്വത്തും സമ്പത്തുമൊന്നും. അവൻ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തോ സമ്പത്തോ ഒന്നും ആഗ്രഹിക്കുന്നില്ല. അവനില്ലാത്ത ലോകത്ത് ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല. രോഗികളായ അവന്റെ അച്ഛനെയും അവന്റെ കൂടപ്പിറപ്പിനെയും നോക്കാൻ ഞാനല്ലാതെ മറ്റാരുമില്ല. ഏത് സമയത്തും മരണം പ്രതീക്ഷിച്ചിരിക്കുന്നവരാണ് ഞങ്ങൾ. അച്ഛനും ബാലുവിന്റെ പെങ്ങൾക്കും ജീവിക്കണമെന്നേയില്ല. അവന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി അവന്റെ ആത്മാവിനോട് നീതികാട്ടിയിട്ട് മരിക്കാനാണ് എനിക്കിഷ്ടം.
സി.ബി.ഐ അന്വേഷണം
വെറുതെയായി
അപകടങ്ങൾക്ക് കാരണമായ സാഹചര്യങ്ങൾ പരിശോധിക്കാനും കാരണങ്ങൾ കണ്ടെത്താനും സി.ബി.ഐ അന്വേഷണം സഹായകമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ബാലുവിന്റെ മരണത്തിൽ ഉന്നയിച്ച സംശയങ്ങളോ ഇടപാടുകളോ തെളിയിക്കാനോ മതിയായ രീതിയിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യാനോ അവർക്ക് കഴിഞ്ഞില്ല. അച്ഛനമ്മമാരെന്ന നിലയിൽ ഞങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുത്ത് കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാൻ സി.ബി.ഐ പ്രത്യേക കോടതി ഇടപെടുമെന്നാണ് കരുതുന്നത്.
ശാന്തകുമാരിയുടെ
മനസിലെ സംശയങ്ങൾ
ബാലഭാസ്കറിന്റെ തൃശൂരിൽ നിന്ന് പെട്ടെന്ന് രാത്രിയുള്ള മടക്കയാത്ര.
ദൂരെയാത്രകളിൽ രാത്രിയിൽ പതിവായി അച്ഛനെ ഫോണിൽ വിളിക്കാറുണ്ടെങ്കിലും അന്ന് വിളിക്കാതിരുന്നതിന്റെ കാരണം.
ബാലുവിന്റെ മാനേജർമാരെന്ന് അവകാശപ്പെടുന്ന പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും നടത്തിയ സ്വർണ്ണക്കള്ളക്കടത്തും ബാലുവുമായുള്ള സാമ്പത്തിക ഇടപാടുകളും.
പാലക്കാട്ടെ ആയുർവേദ ആശുപത്രി ഉടമയുടെ അന്യായമായ സൗഹൃദവും സാമ്പത്തിക ഇടപാടുകളും. ഇവരുടെ ബന്ധുവും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളുമായ അർജുൻ ഡ്രൈവറായത്.
വാഹനം ഓടിച്ചത് താനല്ലെന്ന് അർജുൻ കള്ളം പറഞ്ഞത്.
ഡ്രൈവറെപ്പറ്റി തമ്പി നടത്തിയ മൊഴിമാറ്റം.
ബാലു അപകടത്തിൽപ്പട്ടത് അറിയിക്കാൻ വൈകിയത്.
മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കളുടെ ഉപദേശം തേടാതെ തിടുക്കത്തിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സ്വകാര്യ ആശുപത്രിയിലെ റൂമിൽ നിന്ന് ബാലുവിന്റെ അച്ഛനുൾപ്പെടെയുള്ള ബന്ധുക്കളെ ഇറക്കിവിട്ടത്.
അപകടത്തിൽപ്പെട്ട കാറിൽ നിന്ന് ബാലുവിന്റെ അച്ഛന് കൈമാറാൻ പൊലീസ് വിട്ടുനൽകിയ സാധനങ്ങൾ കൈമാറാതിരുന്നത്.
ബാലുവിന്റെ ബെൻസ് കാറും ബാങ്ക് അക്കൗണ്ടുകളും സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികൾ കൈകാര്യം ചെയ്യുന്നത്.
ബാലുവിന്റെ ഹിരൺമയ വീട്ടിലെ സി.സി ടി.വി കാമറകൾ തമ്പിയുടെ ഫോണുമായി ബന്ധിപ്പിച്ചതിന്റെ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |