കാസർകോട്: ടൈൽസ് ജോലിക്കാരനായ യുവാവ് കാസർകോട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. തിരുവനന്തപുരം പാങ്ങോട് സ്വദേശി ബാബുവിന്റെ മകൻ ബി. സുജിത്താണ് (28) മരിച്ചത്. കാസർകോട് തളങ്കര നുസ്രത്ത് നഗറിലെ മൈതാനിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തിയത്. കമിഴ്ന്നുകിടന്ന നിലയിലുണ്ടായിരുന്ന മൃതദേഹത്തിൽ കത്തിക്കുത്തേറ്റ മുറിവുണ്ട്.
സംഭവത്തിൽ കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാൾ മംഗളൂരു ഭാഗത്തേക്ക് മുങ്ങിയിരിക്കുകയാണ്. സുജിത്തിന്റെ മരണത്തിന് പിന്നിൽ മുങ്ങിയ ആളാണെന്ന സംശയത്തിലാണ് പൊലീസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടയിൽ ആക്രമിക്കപ്പെട്ടതാണോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു. സുജിത്ത് മരിച്ചതോടെ മൈതാനിയിൽ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്തിന് സമീപം രണ്ടുപേർ വഴക്കുകൂടുന്നത് കണ്ടിരുന്നതായി നാട്ടുകാരിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. തളങ്കര ബാങ്കോട്ടെ ക്വാർട്ടേഴ്സിൽ മൂന്ന് മാസം മുൻപാണ് സുജിത്തും സുഹൃത്തുക്കളും താമസം തുടങ്ങിയത്. അതിന് മുൻപ് നെല്ലിക്കുന്നിലും തളങ്കര പടിഞ്ഞാറിലുമായാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും പരിശോധന നടത്തി. കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാർ, എസ്.ഐ എം.വി. വിഷ്ണുപ്രസാദ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ബന്ധുക്കൾ എത്തിയ ശേഷം ഇന്ന് ഇന്ന് പോസ്റ്റുമോർട്ടം നടത്തുമെന്ന് ടൗൺ ഇൻസ്പെക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |