ചിറ്റൂർ: എക്സൈസ് സർക്കിൾ, ചിറ്റൂർ റെയിഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ ഒരേ സമയം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപെടാത്ത 82100 രൂപ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് കച്ചേരിമേട്ടിലുള്ള സർക്കിൾ ഓഫീസിലും റെയിഞ്ച് ഓഫീസിലും വിജിലൻസ് സംഘം പരിശോധന നടത്തിയത്. സർക്കിൾ ഓഫീസിൽ നടത്തിയ റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർ പി. ഗിരീഷിന്റെ ബാഗിൽ നിന്നും കണക്കിൽ പെടാത്ത 80000 രൂപ കണ്ടെടുത്തു. സംഭവ സമയം ഓഫീസിനകത്തുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ സി.ചെന്താമരയ്ക്കും ഇതിൽ പങ്കുണ്ടെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. റെയിഞ്ച് ഓഫീസിലെ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ കൈയിൽ നിന്നും കണക്കിൽ പെടാത്ത 2100 രൂപയും കണ്ടെടുത്തു. പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് കള്ള് വ്യവസായികളിൽ നിന്നും വാങ്ങിയ തുകയാണെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
വിജിലൻസ് ഡിവൈ.എസ്.പി എസ്.ഷംസുദീന്റെ നേതൃത്വത്തിൽ സി.ഐ പി.എസ്.സുനിൽകുമാർ, എസ്.ഐമാരായ ബി.സരേന്ദ്രൻ, മുഹമ്മദ് റഫീക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.സി.സലേഷ്, രമേഷ്.പി.ആർ, രതീഷ്.എം.കെ, ഗസ്റ്റഡ് ഉദ്യോഗസ്ഥനായ സന്തോഷ്.ജെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |