ആലുവ: തുടർച്ചയായി താവളം മാറ്റിക്കൊണ്ടിരുന്ന മോഷ്ടാവിനെ പൊലീസ് ഒന്നര മാസത്തോളം പിന്തുടർന്ന് പിടികൂടി. ഞാറക്കൽ ചാരക്കാട് വീട്ടിൽ ജീമോൻ സെബാസ്റ്റ്യൻ (26) ആണ് ആലുവ പൊലീസിന്റെ വലയിൽ കുടുങ്ങിയത്.
സെപ്തംബർ 23ന് തോട്ടക്കാട്ടുകരയിൽ ആനന്ദന്റെ കടയിൽ നിന്ന് സിനിമാ ഷൂട്ടിംഗിനാണെന്ന് പറഞ്ഞ് ഇയാൾ 6,000 രൂപയുടെ സാധനങ്ങൾ വാങ്ങിയിരുന്നു. പണം ചോദിച്ചപ്പോൾ കടയുടമയെ മർദിച്ചു വിഴ്ത്തിയശേഷം സാധനങ്ങളുമായി കടന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. പൊലീസ് പിന്നാലെയുണ്ടെന്നറിഞ്ഞ് ഇയാൾ താവളം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ജീമോനെ പ്രത്യേക അന്വേഷണ സംഘം ഞാറക്കലിൽ വച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇടപ്പള്ളി ടോളിൽ നിന്ന് മൂന്ന്, അരൂരിൽ നിന്ന് ഒന്ന്, എറണാകുളം നോർത്തിൽ നിന്ന് ഒന്ന്, ആലുവയിൽ നിന്ന് ഒന്ന് വീതം ബൈക്കുകൾ മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചു. തോട്ടക്കാട്ടുകരയിലെ കടയിലെത്തിയതും ലിസി ജംഗ്ഷനിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ്.
20 ഓളം മോഷണ, കഞ്ചാവ് കേസുകളിലും പ്രതിയാണ്. തുണിക്കടയിലെത്തി പുതിയ വസ്ത്രങ്ങൾ ധരിച്ച് നോക്കി പണം വണ്ടിയിൽ നിന്നെടുത്തു തരാമെന്ന് പറഞ്ഞ് പുറത്തിറങ്ങി മുങ്ങുന്നതും ഇയാളുടെ പതിവാണ്. അടുത്തിടെയായി 20 ഓളം കടകളിൽ നിന്ന് ഇങ്ങനെ വസ്ത്രങ്ങൾ അടിച്ചു മാറ്റിയിട്ടുണ്ട്. എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ ഷാജി, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, സജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |