കടുത്തിരുത്തി : പ്ളസ്ടു വിദ്യാർത്ഥിനികളുടെ പ്രണയ കലഹം ഒത്തുതീർക്കാൻ നടത്തിയ ചർച്ച പടക്കമേറിലും കത്തിക്കുത്തിലും കലാശിച്ചു. നെഞ്ചിന് കുത്തേറ്റ അയൽവാസി മങ്ങാട് പരിഷിത് ഭവനിൽ അശോക് കുമാർ (55) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൂടാതെ കാമുകൻ കുറിച്ചി എണ്ണക്കച്ചിറ പുതുവേലിൽ ജിബിൻ (21), സുഹൃത്തുക്കളായ ചാണാക്കുഴി കോളനിയിൽ സൂപ്പിയന്ന സുധീഷ് (23), മാടപ്പള്ളി പേഴേത്തോലിൽ കൃഷ്ണകുമാർ (23) എന്നിവരെ കടുത്തുരുത്തി എസ്.എച്ച്.ഒ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഷിബിനെന്നയാൾ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നാടകീയ സംഭവങ്ങൾ.
പൊലീസ് പറയുന്നത് : സുഹൃത്തുക്കളും പ്ളസ്ടു വിദ്യാർത്ഥിനികളുമായ കടുത്തുരുത്തി മങ്ങാട് സ്വദേശിനിയും ഞീഴൂർ കാപ്പുംതല സ്വദേശിനിയും തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കാപ്പുംതല സ്വദേശിനി ജിബിനുമായി പ്രണയത്തിലായിരുന്നു. അതിനിടെ ജിബിന്റെ മുൻകാമുകി എന്നവകാശപ്പെട്ട് തിരുവമ്പാടി സ്വദേശിനിയായ പെൺകുട്ടി മങ്ങാട് സ്വദേശിനിയെ വിളിച്ച് ജിബിൻ ചതിക്കുമെന്നും പ്രണയത്തിൽ നിന്ന് പിൻമാറണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം മങ്ങാട് സ്വദേശിനി കാപ്പുംതല സ്വദേശിനിയോടു പറഞ്ഞു. ജിബിനോട് കാമുകി കാര്യങ്ങൾ ചോദിച്ചെങ്കിലും ആരോപണങ്ങൾ അയാൾ നിഷേധിച്ചു. തങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനാണ് ശ്രമമെന്ന് ജിബിൻ പറഞ്ഞു. ഇതോടെ കൂട്ടുകാരികൾക്കിടയിൽ തർക്കമായി. തർക്കം മൂത്തതോടെ വീട്ടുകാർ ഇടപെട്ടു. മങ്ങാട് സ്വദേശിനിയുടെ സഹോദരനാണ് ആദ്യം പ്രശ്നത്തിൽ ഇടപെട്ടത്. കൂടുതൽ വഷളായതോടെ ഒത്തുതീർപ്പിനായി കാമുകിക്കൊപ്പം ജിബിനും മൂന്ന് സുഹൃത്തുക്കളും മങ്ങാട് സ്വദേശിനിയുടെ വീട്ടിലെത്തി. സംസാരത്തിനിടെ ജിബിൻ മങ്ങാട് സ്വദേശിനിയുടെ പിതാവിനെ മർദ്ദിച്ചതോടെ സംഘർഷമായി. കൈയിൽ കരുതിയ പടക്കം എറിഞ്ഞ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അശോകന്റെ നെഞ്ചിൽ ജിബിനും സുഹൃത്തുക്കളും കുത്തുകയായിരുന്നു. പെൺകുട്ടിയെ ജുവനൈൽ കോടതിയിലും ബാക്കിയുള്ളവരെ കോടതിയിലും ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |