കോട്ടയം: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയവരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംസാരശേഷിയില്ലാത്തവർ ഡി.ജി.പിക്ക് മുന്നിൽ പരാതിയുമായെത്തി. ഇന്നലെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നടന്ന അദാലത്തിലാണ് ബന്ധുക്കൾക്കൊപ്പം വിവിധ ജില്ലകളിൽ നിന്നായി 20 പേർ പരാതിയുമായെത്തിയത്. ഇവരുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് കണ്ണൂർ സ്വദേശി സജി ജോസഫ്, കാസർകോഡ് ചെറുപുഴ സ്വദേശിനി എ. പി. ലിജി എന്നിവർക്കെതിരെ പരാതിയുമായെത്തിയത്. 2019 മുതൽ കുവൈറ്റിൽ ഡ്രൈവർ, ബ്യൂട്ടീഷ്യൻ, പെയിന്റർ, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് 75000 മുതൽ രണ്ടു ലക്ഷം രൂപ വരെ പലരിൽ നിന്നായി വാങ്ങിയെന്ന് ഇവർ പൊലീസ് മേധാവിയോട് പറഞ്ഞു. സംസാര ശേഷിയില്ലാത്തവരാണ് ലിജിയും സജിയും. വീഡിയോകോൾ മുഖേന ആശയവിനിമയം നടത്തിയായിരുന്നു തട്ടിപ്പ്. ഇരുവർക്കുമൊപ്പം അറബി വേഷം ധരിച്ചയാളും വീഡിയോകോളിൽ എത്തിയിരുന്നു. ജോൺസൺ ജോസഫ്, നോബിൾ കെ.ജോൺ, ജോമോൻ അഗസ്റ്റിൻ തുടങ്ങിയവരാണ് പരാതിക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |