കൊല്ലം: പുതുവത്സരം ആഘോഷിക്കാൻ കൊണ്ടുവന്ന മാരക ലഹരിവസ്തുക്കളായ എം.ഡി.എം.എ, ചരസ്, ഹാഷിഷ് ഓയിൽ എന്നിവയുമായി അന്തർ സംസ്ഥാന ലഹരി മാഫിയാ സംഘത്തിൽപ്പെട്ട യുവാവ് പിടിയിൽ. കോഴിക്കോട് കരുവൻതുരുത്തി കടന്നിൽ വീട്ടിൽ മുഹമ്മദ് മർജഹാനെയാണ് (28) കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ എസ്.ഷാജിയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
38 ഗ്രാം എം.ഡി.എം.എ, 23.64 ഗ്രാം ചരസ്, 20.60 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇയാളിൽ നിന്ന് പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഓച്ചിറയിലെ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് മർജഹാനെ പിടികൂടിയത്. പ്രയാറുള്ള സെക്കൻഡ് ഹാൻഡ് കാർ വ്യാപാരിയുടെ നിർദ്ദേശാനുസരണമാണ് ലഹരി വസ്തുക്കൾ ഓച്ചിറയിൽ എത്തിച്ചതെന്ന് പ്രതി പറഞ്ഞു. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഒന്നര കിലോ ചരസുമായി ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട് . തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. ഹാഷിഷ് ഓയിലും ചരസും ആന്ധ്രപ്രദേശിൽ നിന്നും എം.ഡി.എം.എ ബംഗളൂരുവിൽ നിന്നും വാങ്ങിക്കൊണ്ടു വന്ന് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് വിറ്റിരുന്നത്. ഓൺലൈൻ പണമിടപാട് വഴിയായിരുന്നു വ്യാപാരം. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വി. മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, വിഷ്ണു, ജൂലിയൻ ക്രൂസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |