വിഴിഞ്ഞം: യുവാവിനെ മർദ്ദിച്ച കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വച്ച് തിരുവല്ലം പൊലീസ് പിടികൂടി. പാച്ചല്ലൂർ സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുനി എന്ന സുരേന്ദ്രനെയാണ് (36) പൊലീസ് തന്ത്രപൂർവം അറസ്റ്റുചെയ്തത്. 26ന് വൈകിട്ട് 5.30ഓടെ വീട്ടുമുറ്റത്ത് കുട്ടികളുമൊത്ത് കളിച്ചുകൊണ്ടിരുന്ന പാച്ചല്ലൂർ സ്വദേശി ശിവപ്രസാദിനെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിൽ ഇരുമ്പ് പൈപ്പും ബിയർ കുപ്പിയും ഉപയോഗിച്ച് തലയിലും കാലിലും ഇയാൾ ആക്രമിച്ചു. രക്ഷപ്പെട്ട പ്രതി ഇന്നലെ ഖത്തറിലേക്ക് കടക്കാൻ എയർപോർട്ടിലെത്തിയ വിവരമറിഞ്ഞ തിരുവല്ലം പൊലീസ് അധികൃതരെ വിവരമറിയിച്ച് ഇയാളെ തന്ത്രപൂർവം പുറത്തെത്തിച്ചശേഷം അറസ്റ്റുചെയ്യുകയായിരുന്നു. തിരുവല്ലം സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് വി. നായർ, എസ്.ഐമാരായ ബിപിൻ പ്രകാശ്, വൈശാഖ്, സജീവ്, മനോഹരൻ, സി.പി.ഒമാരായ സുനിൽ, അഖിലേഷ്, ഹോംഗാർഡ് ശ്യാം എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |