വിഴിഞ്ഞം: ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് വിലക്കിയ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.45ന് വിഴിഞ്ഞം ജംഗ്ഷനു സമീപത്തെ പെട്രോൾ പമ്പിലായിരുന്നു സംഭവം. വിഴിഞ്ഞം തെന്നൂർക്കോണം അമ്പ്രാഞ്ചിവിള കരയടിവിളയിൽ ജി. അനന്തുവിനാണ് (24) വെട്ടേറ്റത്. ഇയാളുടെ ഇടതുകൈയ്ക്ക് 20 തുന്നലിടേണ്ടിവന്നു. വിഴിഞ്ഞം ടൗൺ ഷിപ്പ് കോളനി സ്വദേശി സഫറുള്ളാഖാനാണ് (28) ആക്രമണം നടത്തിയത്. സംഭവശേഷം ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി വിഴിഞ്ഞം പൊലീസും ഗുണ്ടാവിരുദ്ധ സ്ക്വാഡും സംയുക്തമായി തെരച്ചിലാരംഭിച്ചു. പ്രതിക്കൊപ്പം ബൈക്കിലെത്തിയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
മറ്രൊരു ബൈക്കിൽ പെട്രോൾ നിറയ്ക്കുന്നതിനിടെയാണ് രാത്രി 10ഓടെ സഫറുള്ളയും സുഹൃത്തും പമ്പിലെത്തിയത്. ബൈക്കിന് പിന്നിലിരുന്ന പ്രതി ഫോണിൽ സംസാരിക്കുന്നത് അനന്തു വിലക്കി. ഇതിൽ കുപിതനായ സഫറുള്ള അനന്തുവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. മടങ്ങിപ്പോയ സഫറുള്ളാഖാൻ 10.45 ഓടെ വീണ്ടും പമ്പിൽ തിരിച്ചെത്തി. അനന്തുവിന്റെ സമീപമെത്തി ഷർട്ടിൽ പിടിച്ചുവലിക്കുകയും കൈയിൽ കരുതിയിരുന്ന വെട്ടുകത്തിയുപയോഗിച്ച് കഴുത്തിന് നേരെ വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ചപ്പോഴാണ് കൈക്ക് മുറിവേറ്റത്. തുടർന്ന് പമ്പിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തിയ പ്രതി ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. അനന്തുവിനെ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലുമെത്തിച്ചു. പ്രതി സഫറുള്ളയ്ക്കെതിരെ കോവളം, വിഴിഞ്ഞം, ബാലരാമപുരം, വിതുര പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് വിൽപ്പന, കൊലപാതകശ്രമം അടക്കമുള കേസുകളുണ്ടെന്ന് വിഴിഞ്ഞം ഇൻസ്പെക്ടർ പ്രജീഷ് ശശി പറഞ്ഞു.
ഫോട്ടോ: പെട്രോൾ പമ്പിൽ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ സി.സി.ടിവി ദൃശ്യം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |