കൊല്ലം: പുതുവത്സരദിനത്തിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ്, പൊലീസ്, എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി പിടിയിലായത് നാലുപേർ. ഉടമയെ അറിയാത്തയാൾ ഓടിച്ചുകൊണ്ടുവന്ന ഒരു ബൈക്കും പിടികൂടി.
ഇന്നലെ വൈകിട്ട് 6.30 മുതൽ 8 വരെ ചിന്നക്കടയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ചാത്തന്നൂർ സ്വദേശി അതുൽ, പരവൂർ സ്വദേശി ആരോമൽ, മൈലക്കാട് സ്വദേശി ഷംനാദ്, കൊട്ടിയം സ്വദേശി സെയ്ദ്അലി എന്നിവരാണ് ലഹരി വസ്തുക്കളുമായി പിടിയിലായത്. ഇതിൽ അതുൽ, ആരോമൽ എന്നിവരുടെ പക്കൽ നിന്ന് 55 ഗ്രാം കഞ്ചാവ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ സംശയമൊന്നും തോന്നാതെ പോകാൻ അനുവദിച്ചെങ്കിലും എക്സൈസ് പ്രിവന്റീവ് ഓഫീസർ മനുവിനുണ്ടായ സംശയത്തിൽ അതുൽ ധരിച്ചിരുന്ന ജാക്കറ്റ് പരിശോധിക്കുകയായിരുന്നു. ഇതിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കളഞ്ഞുകിട്ടിയ ബാഗാണെന്നും എന്താണെന്ന് അറിയില്ലെന്നുമാണ് ഇവർ എക്സൈസിനോട് പറഞ്ഞത്. മൈലക്കാട് സ്വദേശി ഷംനാദ്, സെയ്ദ്അലി എന്നിവരുടെ പഴ്സിൽ നിന്ന് ചരസ് എന്ന ലഹരിവസ്തുവാണ് പിടികൂടിയത്. പഴ്സ് പരിശോധിക്കുന്നതിനിടെ ചുരുട്ടിയ നിലയിൽ കണ്ടെത്തിയ കറൻസി നോട്ടാണ് കൂടുതൽ പരിശോധന നടത്തി ചരസ് കണ്ടെത്താനിടയാക്കിയത്.
ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷ്, എസ്.ഐമാരായ ഹരിദാസ്, സുരേഷ്കുമാർ, അഭിലാഷ്, ബാലചന്ദ്രൻ, സി.പി.ഒമാരായ സജീവ്, രമേഷ്, അരുൺ, രഞ്ജിത്ത്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നജ്മൽ ഉബൈദ്, ലീജേഷ്, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ ബിജുമോൻ, മനു, ജയകുമാർ, സി.ഇ.ഒമാരായ നന്ദകുമാർ, ശ്രീനാഥ്, അജിത്ത്, ശിവപ്രകാശ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |