ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി
തിരുവനന്തപുരം: റിട്ട. അദ്ധ്യാപിക വെൺപകൽ മേലേപുത്തൻവീട്ടിൽ റോസമ്മയെ (70) മോഷണത്തിനിടെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി തിരുവനന്തപുരം മഞ്ഞക്കോട് പുളിച്ചിമാവു നിന്ന വീട്ടിൽ ബിജുവെന്ന ബിജുകുമാറിന് (40) വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാഹചര്യത്തെളിവുകൾ പ്രതിയെ ശിക്ഷിക്കാൻ പര്യാപ്തമല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചതെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പ്രതിയെ വെറുതേ വിട്ടത്.
2005 ഏപ്രിൽ രണ്ടിന് രാത്രി, റോസമ്മ തനിച്ചു താമസിച്ചിരുന്ന വീട്ടിൽ ഓടിളക്കി കയറിയ ബിജുവും രണ്ടാം പ്രതി പ്രമോദും ചേർന്ന് ഇവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സ്വർണാഭരണങ്ങളും പണവും കവർന്നെന്നാണ് കേസ്. പ്രമോദിനെ പിടികൂടിയിട്ടില്ല. ബിജുവിനെതിരെ പൊലീസ് ആദ്യം സമർപ്പിച്ച കുറ്റപത്രം പോരായ്മകളുണ്ടെന്ന് വിലയിരുത്തി പുതുക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പുതുക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര അഡി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ ബിജു നൽകിയ അപ്പീലിൽ, തെളിവു ശേഖരിക്കുന്ന നടപടികളിൽ അന്വേഷണ ഉദ്യോഗസ്ഥന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. തൊണ്ടി മുതൽ കണ്ടെടുക്കുന്നതിലും വിരലടയാളം പരിശോധിക്കുന്നതിലുമുണ്ടായ കാലതാമസവും കണക്കിലെടുത്തു.
പ്രമോദിന് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് വിചാരണക്കോടതി രേഖപ്പെടുത്തിയത് ഹൈക്കോടതി ഒഴിവാക്കി. വിചാരണയ്ക്ക് വിധേയനാകാത്ത പ്രതിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന നിഗമനം വിചാരണയെത്തന്നെ അട്ടിമറിക്കുമെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരം നിഗമനങ്ങൾ രേഖപ്പെടുത്തുമ്പോൾ വിചാരണക്കോടതികൾ കൂടുതൽ ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. വിധി പറഞ്ഞ ജഡ്ജി സർവീസിലുണ്ടെങ്കിൽ ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ പകർപ്പ് അയച്ചു കൊടുക്കാൻ രജിസ്ട്രിക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |