കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചാ കേസുമായി ബന്ധപ്പെട്ട് താമരശേരി തച്ചൻപൊയിൽ സ്വദേശി മൂലടക്കൽ അബൂബക്കർ സിദ്ദിഖിനെ(30) കൊണ്ടോട്ടി ഡിവൈ.എസ്.പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇന്നലെ വൈകിട്ട് കൊടുവള്ളിയിൽ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ സംഭവ ദിവസം താമരശേരിയിൽ നിന്നു വന്ന സ്വർണക്കടത്ത് സംഘത്തോടൊപ്പം അബൂബക്കർ സിദ്ദിഖും ഉണ്ടായിരുന്നതായും കണ്ണൂരിൽ നിന്നു വന്ന സംഘം സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നതായും തുടർന്നു പാലക്കാട് സംഘം വന്ന ബൊലേറോ അപകടത്തിൽപ്പെട്ടു കിടക്കുന്നതു കണ്ടതായും പറയുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ പേരിൽ എടുത്ത വ്യാജ സിം കാർഡുകളാണ് ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘം ഉപയോഗിച്ചിരുന്നത്. സംഭവ ദിവസം ഉണ്ടാക്കിയ വാട്സ് ആപ്പ് ഗ്രൂപ്പിൽ അബൂബബർ സിദ്ദിഖും ഉൾപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലായാണ് കരിപ്പൂർ എയർപോർട്ടിൽ എത്തിയിരുന്നത്. അറസ്റ്റിലായ അബൂബക്കർ സിദ്ദിഖിൽ നിന്ന് താമരശേരി സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും വാഹനങ്ങളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇയാളുടെ പക്കൽ നിന്നു ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചതിൽ സുപ്രധാനമായ വിവരങ്ങളാണ് പൊലീസിനു ലഭിച്ചിട്ടുള്ളത്. കരിപ്പൂർ എയർപോർട്ടു വഴി ദിവസവും അനധികൃതമായി സ്വർണം കടത്തിക്കൊണ്ടു പോകുന്നതിന്റെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കരിപ്പൂർ എയർപോർട്ട് കേന്ദ്രീകരിച്ച് സ്വർണം കടത്തിയതിന്റെവിവരങ്ങളും ഇതിൽ നിന്നു ലഭിച്ചിട്ടുണ്ട്. ഇതിനു സഹായിച്ച ചില ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് വിവരം. താമരശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ സ്വർണക്കടത്ത് കുഴൽപ്പണ, മാഫിയാ സംഘത്തെക്കുറിച്ചും വിവരങ്ങൾ ലഭ്യമായി. എയർപോർട്ടിലെ താത്കാലിക ജീവനക്കാരെയും കൊവിഡ് ഡ്യൂട്ടിക്ക് എത്തിയവരെയും സ്വാധീനിച്ച് സ്വർണം കടത്തിയതായുള്ള വിവരങ്ങളും ലഭ്യമായി. അബൂബക്കർ സിദ്ദിഖിന്റെ സംഘത്തിലെ ചിലർ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. അർജ്ജുൻ ആയങ്കിയെ അപായപ്പെടുത്താൻ ടിപ്പർ ലോറിയടക്കമുള്ള വാഹനങ്ങളുമായി എത്തിയത് അബൂബക്കർ സിദ്ദിഖ് ഉൾപ്പെട്ട സംഘമായിരുന്നു.
80 ഓളം പേർ സംഭവ ദിവസം വിവിധ വാഹനങ്ങളിലായി എയർപോർട്ടിൽ വന്നതായും തിരിച്ചറിയുന്നതിന് വാഹനങ്ങളിൽ സ്റ്റിക്കറും എല്ലാവർക്കും പ്രത്യേകതരം മാസ്ക്കും വിതരണം ചെയ്തത് ഇവരുൾപ്പെട്ട സംഘമാണെന്നും അറിവായിട്ടുണ്ട്. ഇതോടെ ഈ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 66 ആയി. 25 വാഹനങ്ങളും പിടിച്ചെടുത്തു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |