പോത്തൻകോട്: മോഷ്ടിക്കുന്ന ബൈക്കുകളിലെത്തി റബർ ഷീറ്റുകൾ മോഷ്ടിക്കുന്ന പ്രതിയെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. വലിയമല മന്നൂർക്കോണം ഇ.കെ.ജി നഗർ നാല് സെന്റ് കോളനി സ്വദേശി അബ്ദുൽ റഹീമിനെയാണ് (55) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ 23ന് രാത്രി മംഗലപുരം സ്റ്റേഷൻ പരിധിയിൽ തിരുവോണത്തിൽ മോഹനന്റെ വീട്ടിൽ നിന്ന് റബർ ഷീറ്റുകൾ മോഷ്ടിച്ച് ബൈക്കിൽ കടത്താൻ ശ്രമിച്ചത് കണ്ട നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഈ ബൈക്ക് ആറ്റിങ്ങൽ കോടതി വളപ്പിൽ നിന്ന് അപഹരിച്ചതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വണ്ടിയിലുണ്ടായിരുന്ന പ്ലാസ്റ്റിക് കാരിബാഗിൽ വിതുരയിലെ ഒരു ചെരുപ്പ് കടയുടെ പേര് ഉണ്ടായിരുന്നതിനാൽ അവിടം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്ക് ആറ്റിങ്ങൽ, അയിരൂർ, വലിയമല, മംഗലപുരം, തമ്പാനൂർ എന്നീ സ്റ്റേഷനികളിലായി മുപ്പതോളം കേസുകൾ നിലവിലുണ്ട്. ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയാൽ അടുത്ത ദിവസം തന്നെ ബൈക്ക് മോഷ്ടിച്ച് സമാന രീതിയിൽ മോഷണം നടത്തുക പതിവാണെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബു, മംഗലപുരം എസ്.എച്ച് ഒ സജീഷ്, എ.എസ്.ഐമാരായ ഫ്രാങ്ക്‌ളിൻ, ജയൻ, സി.പി.ഒമാരായ ശ്രീജിത്ത്, അരുൺ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |