കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ച് രണ്ട് മാസത്തിനകം നടൻ ദിലീപിനെ പൂട്ടാൻ ക്രൈംബ്രാഞ്ച് ശേഖരിച്ചത് ഇലക്ട്രോണിക് തെളിവുകളുൾപ്പെടെ നിരവധി രേഖകൾ. പ്രത്യേക അന്വേഷണ സംഘം ദിലീപിന്റെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് പിടിച്ചെടുത്ത 26 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ ഇതിൽ നിർണായകമാണ്. ഇവ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിട്ടുണ്ട്.
തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ദിലീപിനെ ചോദ്യം ചെയ്യും. അടുത്ത മാസം 16ന് തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകണം.
ദാസന്റെ മൊഴി
ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിയെ പ്രാധാന്യത്തോടെ അന്വേഷണ സംഘം കാണുന്നു. പുറത്തിറങ്ങിയാൽ 'പൾസറിനെ തീർക്കു'മെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് പറയുന്നത് കേട്ടിരുന്നതായി ദാസന്റെ മൊഴിയുണ്ട്. ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ദാസനെ താക്കീത് ചെയ്തിരുന്നു.
പൾസറിന്റെ മൊഴി
നടൻ ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്നാണ് പൾസർ സുനിയുടെ മൊഴി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാൻ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നൽകിയിരുന്നെന്നല്ലാം പൾസർ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു.
പൾസറിന്റെ അമ്മയുടെ മൊഴി
'വി.ഐ.പി' ശരത്തിനെ സുനിക്ക് അറിയാമെന്നും കേസിൽ ദിലീപിന്റെ പേരുവെളിപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ശോഭന വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ തുറന്നുപറച്ചിലും ശോഭന ശരിവച്ചിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ദിലീപും ബന്ധുക്കളും ഫോണുകൾ മാറ്റിയതും വിവരങ്ങൾ സ്വകാര്യ ലാബിലെത്തിച്ച് മാറ്റിയതും തെളിവ് ഇല്ലാതാക്കാനാണെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. വീണ്ടും അന്വേഷണ സംഘത്തിന്റെ മുന്നിലെത്തുന്ന ദിലീപിന് ഇതിനുൾപ്പെടെ മറുപടി നൽകേണ്ടി വരും.ദിലീപ് അടുത്തിടെ നടത്തിയ സാമ്പത്തിക ഇടപാടുകൾ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമായി ക്രൈംബ്രാഞ്ച് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |