നെടുമ്പാശേരി: എമിഗ്രേഷൻ ഉദ്യോഗസ്ഥൻ ചമഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോട്ടയം തിരുവാർപ്പ് ചേറുവിള വീട്ടിൽ ബിനുരാജി (39)നെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം സ്വദേശി അജിത് കുമാറിന് എയർപോർട്ടിൽ ഡ്രൈവറുടെ സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് പല തവണയായി ഇരുപതിനായിരം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. ജോലി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയവരെ എയർപോർട്ടിന് സമീപമുള്ള ലോഡ്ജുകളിൽ താമസിപ്പിക്കും. എയർപോർട്ടിൽ ഉദ്യോഗസ്ഥനെ കണ്ടിട്ടു വരുമെന്ന് പറഞ്ഞ് പോകുന്ന ബിനുരാജ് പിന്നീട് ഉദ്യോഗസ്ഥൻ അവധിയിലാണെന്നും മറ്റും പറഞ്ഞ് തിരികെയെത്തും. ജോലി ലഭിക്കാതെ വന്നപ്പോൾ അജിത്കുമാർ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകുകയായിരുന്നു.
നിരവധി പേരുടെ പക്കൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് ബിനുരാജ് പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. ഇയാൾ കുറച്ച് കാലം എയർപോർട്ടിൽ ടാക്സി ഡ്രൈവർ ആയിരുന്നു. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ പി.പി. സണ്ണി, എസ്.സി.പി.ഒ നവീൻ ദാസ്, സി.പി. ഒ പി.ബി. കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |