കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ വ്യവസായ പ്രമുഖൻ രവീന്ദ്രൻ രശ്മിയുടെ ഉടമസ്ഥതയിൽ പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമിന്റെ മുൻവശം അക്രമികൾ അടിച്ചുതകർത്തു. 50 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
ഇന്നലെ രാവിലെ 6 മണിയോടെ രണ്ട് ബസുകളിൽ എത്തിയ സംഘമാണ് ഷോറൂം അടിച്ചു തകർത്തതെന്ന് രവീന്ദ്രൻ രശ്മി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മൺവെട്ടി, കൂന്താലി, ജെ.സി.ബി ഉൾപ്പെടെയുള്ള ഉപകരണങ്ങളുമായാണ് അക്രമി സംഘം എത്തിയത്. ഷോറൂമിന്റെ മുൻ വശവും ഷട്ടറുകളും ജെ.സി.ബി ഉപയോഗിച്ച് തകർത്ത് ലോറിയിൽ കയറ്റി കൊണ്ടുപോയി. ഷോറൂമിന് നേരം അക്രമം നടത്തുന്ന വിവരം രവീന്ദ്രനാണ് നേരിട്ട് കരുനാഗപ്പള്ളി പൊലീസിൽ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും കാഴ്ചക്കാരായി നിൽക്കുകയായിരുന്നെന്നും രാവിലെ 7 മണിയോടെ താൻ എത്തിയപ്പോൾ സി.സി.ടി.വി കാമറകളും കംമ്പ്യൂട്ടറുകളും പൂർണമായും നീക്കം ചെയ്തിരുന്നെന്നും നിരവധി ഇലക്ട്രോണിക് സാധനങ്ങൾ കാണാനില്ലെന്നും കടയുടമ പറഞ്ഞു. പ്രാഥമിക കണക്കെടുപ്പിൽ 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി രവീന്ദ്രൻ രശ്മി അറിയിച്ചു.
ഷോറൂമിന്റെ മുൻ വശം ദേശീയപാതയുടെ വികസനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. ഷോറൂം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കടയുടമ നോട്ടീസ് നൽകിയിട്ടുണ്ട്. പുതിയ ഷോറൂം ആരംഭിക്കുന്നതിന്റെ പ്രവർത്തനം നടക്കുന്നതിനിടയിലാണ് അക്രമ സംഭവം അരങ്ങേറിയത്. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി, ഡി.ജി.പി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് രവീന്ദ്രൻ രശ്മി പരാതി നൽകി.
വ്യാപാരികൾ പ്രതിഷേധിച്ചു
രശ്മി ഹാപ്പി ഹോം അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി താലൂക്ക് മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പുള്ളിമാൻ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം പൊലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം കെ.ജെ.മേനോൻ ഉദ്ഘാടനം ചെയ്തു. പുളിമൂട്ടിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. മുനീർ വേലിയിൽ, സുധീർ ചോയിസ്, ശ്രീജിത്ത് ദേവ്, രാജീവൻ തുടങ്ങിയവർ സംസാരിച്ചു. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഡി.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി നിജാം ബഷി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ റെജി ഫോട്ടോപാർക്ക്, ആസ്റ്റിൻ ബനൻ, ഷിഹാൻ ബഷി, എ.എ.കരീം, നെജൂം, എസ്.വിജയൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |