പാലക്കാട്: വാളയാർ കേസ് അന്വേഷിച്ചിരുന്ന, ഇപ്പോൾ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായ എം.ജെ. സോജനെതിരെ ക്രിമിനൽ കേസെടുക്കാൻ പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. പെൺകുട്ടികളെ അപകീർത്തിപ്പെടുത്തുന്ന മോശം പരാമർശം നടത്തിയെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് കോടതി ഇടപെടൽ.
കേസിൽ പ്രതികളെ എല്ലാവരെയും പാലക്കാട് പോക്‌സോ കോടതി നേരത്തെ വെറുതേവിട്ടിരുന്നു. ആ സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥനായ സോജന്റെ പ്രതികരണം. ഒന്നരവർഷം ജയിലിൽ കിടന്നതു തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയശിക്ഷ. കാരണം ഈ കേസിൽ ഒരു തെളിവും ഇല്ല. പ്രതികൾ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നതിൽ സംശയമില്ലെന്നും സോജൻ പറഞ്ഞിരുന്നു. ഇതിനെതിരെ കുട്ടികളുടെ മാതാവ് പരാതി നൽകുകയായിരുന്നു. പരാമർശത്തിൽ സോജൻ വിചാരണ നേരിടണമെന്ന് കോടതി നിർദ്ദേശിച്ചു. സോജനെ സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്ത് കൊണ്ടുള്ള അന്വേഷണം വേണമെന്നാണ് വാളയാർ സമരസമിതി ആവശ്യപ്പെടുന്നത്.
2017 ജനുവരി 13നാണ് വാളയാറിലെ 13 കാരിയായ പെൺകുട്ടിയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് നാലാം ക്ലാസുകാരി അനുജത്തിയെയും ഇതേ രീതിയിൽ മരിച്ചനിലയിൽ കണ്ടെത്തി. രണ്ടു പേരും ലൈംഗിക ചൂഷണത്തിന് വിധയേരായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |