ചെറുതോണിയിൽ ഗുണ്ടാ ആക്രമണത്തിൽ പ്ലാനിങ് ഓഫീസ് ജീവനക്കാരിക്ക് ഗുരുതരപരിക്ക്
ചെറുതോണി: മന്ത്രിയും കളക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ള ജില്ലാ ആസ്ഥാനത്ത് പട്ടാപകൽ സ്ത്രീക്ക് നേരെ ഗുണ്ടയുടെ അതിക്രമം. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികഘോഷം നടക്കുന്ന മേളനഗരിയിലെ ഡ്യൂട്ടിയിൽ പങ്കെടുക്കാൻ പോയ ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ ഉച്ചയോടെ ചെറുതോണി ടൗണിൽ ജില്ലാ പ്ലാനിങ് ഓഫീസിലെ ജീവനക്കാരിയായ ഷോളി ജോസഫാണ് ആക്രമണത്തിന് ഇരയായത്. വാഴത്തോപ്പിൽ നടക്കുന്ന 'എന്റെ കേരളം" മേളയിൽ ഡ്യൂട്ടിക്ക് പോകുന്ന സമയത്താണ് ആക്രമണം നടന്നത്. ടൗണിൽ സ്ഥിരമായി സ്ത്രീകളെയും കുട്ടികളുടെയും ശല്യപെടുത്തുന്ന മനോഹരനെന്ന വ്യക്തിയാണ് ആക്രമിച്ചതെന്ന് ഷോളി പറഞ്ഞു. സഹപ്രവർത്തകയോടൊപ്പം ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന ഷോളിയെ സ്‌കൂട്ടറിൽ നിന്ന് തള്ളിയിട്ട ശേഷം അക്രമി ഇവരോട് പണം ആവശ്യപ്പെട്ട് ഭീഷണിപെടുത്തുകയായിരുന്നു. തുടർന്ന് പരിക്കേറ്റ യുവതിയെ സഹപ്രവർത്തകർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ ഇവരുടെ മുട്ടിന്റെ ചിരട്ടയ്ക്ക് പൊട്ടലുണ്ടായി. സംഭവത്തിൽ ഇടുക്കി പൊലീസിൽ ഷോളി പരാതി നൽകിയിട്ടുണ്ട്. മനോഹരനെതിരെ ഇതിന് മുമ്പ് നിരവധി തവണ പരാതികൾ ഉണ്ടായിട്ടുണ്ടെങ്കിലും നടപടിയെടുക്കാറില്ലെന്ന ആക്ഷേപം ശക്തമാണ്. ഇത് മൂലം ചെറുതോണി ടൗണിലേക്ക് ഇറങ്ങുവാൻ വരെ സ്ത്രീകൾ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്.
സ്ത്രീകൾക്ക് സുരക്ഷയില്ല
സർക്കാർ സംഘടിപ്പിക്കുന്ന മേളയിൽ പങ്കെടുക്കാൻ പോകാൻ പോലും സ്ത്രീകൾക്ക് സാധിക്കാത്ത വിധം ജില്ലാ ആസ്ഥാന മേഖല മാറി. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിങ്ക് പ്രൊട്ടക്ഷൻ പദ്ധതികളുണ്ടെങ്കിലും ജില്ലാ ആസ്ഥാനമേഖലയിൽ അതൊന്നും നടപ്പായിട്ടില്ല. ബസ് സ്റ്റോപ്പുകൾ, സ്‌കൂളുകൾ തുടങ്ങി സ്ത്രീകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലെല്ലാം വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഷാഡോ പട്രോളിംഗ് സേവനം ഉണ്ടാകേണ്ടതാണ്. എന്നാൽ ഇതെല്ലാം വെറും കടലാസിൽ ഒതുങ്ങിയിരിക്കുയാണ്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ വനിതാ ജീവനക്കാരിയെ ആക്രമിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിൽ വിവിധ കോണുകളിൽ നിന്ന് വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |