തിരുവനന്തപുരം: അളവിൽ ചെറിയ മാറ്റം വന്നാൽപോലും മരണം സംഭവിക്കാവുന്ന സിന്തറ്റിക് ലഹരി തലസ്ഥാനത്തെ പിടിമുറുക്കുമ്പോൾ ഇരകളിലേറെയും വിദ്യാർത്ഥികൾ. കഴിഞ്ഞ ആറുമാസത്തിനിടെ പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകളിലാണ് യുവാക്കളും വിദ്യാർത്ഥികളും രാസലഹരിക്ക് അടിമപ്പെട്ട വിവരങ്ങളുള്ളത്. 2021 നവംബർ മുതൽ ഏപ്രിൽ വരെ സിറ്റി, റൂറൽ പൊലീസ് സ്റ്റേഷനുകളിൽ ചെറുതും വലുതുമായി 93 കേസുകളാണ് എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ലഹരി മരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് കേസുകളാകട്ടെ അമ്പതിൽ താഴെയും.
തിരുവനന്തപുരം ജില്ലാ എക്സൈസ് ഡിവിഷനിൽ നിന്നുള്ള കണക്കുകളും യുവാക്കൾക്കിടയിലെ സിന്തറ്റിക് ലഹരിമരുന്ന് ഉപയോഗം ശരിവയ്‌ക്കുന്നതാണ്. എക്സൈസ് കഴിഞ്ഞ ആറുമാസത്തിനകം രജിസ്റ്റർ ചെയ്ത 300 ഓളം എൻ.ഡി.പി.എസ് കേസുകളിൽ 167 കേസുകളും സിന്തറ്റിക് ലഹരി കേസുകളാണ്. ഒരു വർഷത്തിനിടെയാണ് സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായത്. മുമ്പ് സിനിമാതാരങ്ങളും മറ്റും ഉപയോഗിച്ചിരുന്ന എൽ.എസ്.ഡി സ്റ്റാമ്പുകൾ ഇപ്പോൾ നാട്ടിൻപുറങ്ങളിലും വ്യാപകമായി. ഏതാനും ദിവസം മുമ്പ് എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയുമായി ആറ് വിദ്യാർത്ഥികളാണ് റൂറൽ പൊലീസിന്റെ പിടിയിലായത്. കഞ്ചാവിനെക്കാൾ കൊണ്ടുനടക്കാനും ഉപയോഗിക്കാനും എളുപ്പമായതിനാലാണ് സിന്തറ്റിക് ലഹരികൾ കൗമാരക്കാരെ ആകർഷിക്കുന്നത്.
ദുർഗന്ധമില്ലാത്തതും കൂടുതൽ സമയം ലഹരി ലഭിക്കുന്നതും എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ള കൃത്രിമ ലഹരി വസ്തുക്കളുടെ ഡിമാന്റും കൂട്ടിയിട്ടുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് വിപണനം. ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ തെളിവ് സഹിതം പിടികൂടലും ദുഷ്‌കരമാണ്.
അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നാണ് 'മാക്‌സ് ജെല്ലി എക്സ്റ്റസി" എന്നറിയപ്പെടുന്ന എം.ഡി.എം.എ. ഈ ഇനത്തിൽപ്പെട്ട 10 ഗ്രാം മയക്കുമരുന്ന് പോലും കൈവശം വയ്‌ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടാവുന്ന കുറ്റമാണ്. ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് 'മാക്‌സ് ജെല്ലി എക്സ്റ്റസി" എന്നറിയപ്പെടുന്നത്. വെറും ഒരു മൈക്രോ ഗ്രാം ഉപയോഗിച്ചാൽ 48 മണിക്കൂർ ഉന്മാദാവസ്ഥയാണ്. അളവും ഉപയോഗക്രമവും പാളിയാൽ മരണവും സംഭവിക്കാം. ഗോവ, ബംഗളൂരു, ചെന്നൈ കേന്ദ്രീകരിച്ചാണ് ഇവ കേരളത്തിലെത്തുന്നത്. ചെറിയ തുകയ്ക്ക് വലിയ അളവിൽ ലഹരിമരുന്ന് വാങ്ങി ഇവിടെ എത്തിച്ച് വൻവിലയ്‌ക്ക് വിൽക്കുന്നതാണ് രീതി. പെൺകുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയർമാരാകുന്നുണ്ട്. ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം ഹൃദ്രോഗം, ഓർമ്മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്‌ചക്കുറവ് എന്നിവയുണ്ടാക്കും.
സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിച്ചുവെന്നത് സത്യമാണ്. മാരക ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കണ്ടെത്താൻ പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കി. ഉപയോഗം കൂടുമ്പോൾ കേസുകളും കൂടുന്നു. അദ്ധ്യയന വർഷം തുടങ്ങാനിരിക്കെ ജില്ലയിൽ ശക്തമായ പരിശോധനയ്‌ക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്
- ഷീൻ തറയിൽ, അസി. കമ്മിഷണർ, നാർക്കോട്ടിക്‌സ് സെൽ, തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |