തിരുവനന്തപുരം: ആർ.ഡി.ഒ ഓഫീസിൽ സൂക്ഷിച്ചിരുന്ന 69 പവനും 47,500 രൂപയും 125 ഗ്രാം വെള്ളിയും രണ്ട് ഫോണുകളും മോഷണം പോയ കേസിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആർ.ഡി.ഒ മാധവിക്കുട്ടിയുടെ പരാതിയിൽ ഔദ്യോഗിക ഡ്യൂട്ടി ദുരുപയോഗം ചെയ്‌ത് കവർച്ച നടത്തിയെന്ന കുറ്റത്തിന് ഐ.പി.സി 409 പ്രകാരമാണ് കേസെടുത്തതെന്ന് പേരൂർക്കട പൊലീസ് അറിയിച്ചു. ആർ.ഡി.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമാർക്കാണ് സ്വർണവും പണവുമുൾപ്പെടെയുള്ള വസ്‌തുക്കളുടെ സൂക്ഷിക്കൽ ചുമതല.
1982 മുതൽ അജ്ഞാത മൃതദേഹങ്ങളിൽ നിന്ന് ലഭിച്ചതും അവകാശ തർക്കമുള്ള കേസുകളിലെ തൊണ്ടി മുതലുമായി സൂക്ഷിച്ചിരുന്ന സാധനങ്ങളുമാണ് നഷ്ടമായത്. കളക്ടറേറ്റിൽ നിന്ന് ഇക്കാലയളവിൽ ആർ.ഡി.ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടുമാരായി ജോലിചെയ്‌തവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ഇക്കാലയളവിൽ ജോലി ചെയ്‌ത ഒരു ഡസനോളം പേരെ ഇന്ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ ഫോൺ നമ്പരുകളും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2017ൽ ശാരീരിക പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് ആർ.ഡി.ഒ വ്യക്തമാക്കി.
സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്‌തശേഷം ആവശ്യമെങ്കിൽ മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. പതിവ് പൊലീസ് അന്വേഷണത്തിന് പുറമേ സീനിയർ സൂപ്രണ്ടുമാരുടെ വ്യക്തിഗത വിവരങ്ങളും പശ്ചാത്തലവും പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ആർ.ഡി.ഒ ഓഫീസിലെ അറ്റൻഡൻസ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഇക്കാലയളവിലെ രേഖകളും രജിസ്റ്ററുകളും അന്വേഷണ ആവശ്യത്തിനായി കൈമാറാൻ ജീവനക്കാരോട് നിർദേശിച്ചിട്ടുണ്ട്. കന്റോൺമെന്റ് അസി.കമ്മിഷണർ ദിൻരാജിന്റെ മേൽനോട്ടത്തിൽ പേരൂർക്കട സി.ഐ അബ്ദുൾ ആസാദിനാണ് അന്വേഷണ ചുമതല.
അതേസമയം സബ്കളക്ടർ മാധവിക്കുട്ടി പ്രാഥമികാന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താൻ കളക്ടർ ഉത്തരവിട്ടു. ഇതിനായി അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കളക്ടർ, ഡെപ്യൂട്ടി കളക്ടർ, എം.എൽ.എ എന്നിവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ചു. ആർ.ഡി.ഒ കോടതിൽ സൂക്ഷിക്കുന്ന തൊണ്ടി മുതലുകൾ ഓഡിറ്റിനു വിധേയമാക്കാറുണ്ടോ, ഇത് ഇടയ്‌ക്ക് തുറന്നുപരിശോധിച്ച് തൊണ്ടിമുതലിന്റെ കൃത്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് വിശദീകരണമൊന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |