ഷൊർണൂർ: ചെളിനീക്കം ചെയ്യൽ എന്ന പേരിൽ ഭാരതപ്പുഴയിൽ നടക്കുന്ന മണൽ വാരലിന് സൗകര്യമൊരുക്കി വാട്ടർ അതോറിറ്റി. ഷൊർണൂർ വാട്ടർ അതോറിറ്റി അധികൃതരാണ് കുടിവെള്ള സംഭരണിയായ ഷൊർണൂർ തടയണയുടെ മുഴുവൻ ഷട്ടറുകളും തുറന്ന് പുഴയിലേക്ക് ലോറികളും ജെ.സി.ബിയും ഇറക്കി മണൽവാരാൻ സൗകര്യമൊരുക്കി കൊടുക്കുന്നത്. 2018-2019 ലുണ്ടായ പ്രളയത്തിന്റെ പേരിൽ വർഷങ്ങളായി ചെളിനീക്കൽ എന്നു പറഞ്ഞ് നടക്കുന്ന മണലെടുപ്പ് ഇപ്പോൾ എല്ലാനിയമങ്ങളും ലംഘിച്ചാണ് നടക്കുന്നത്. തടയണയുടെയും കൊച്ചിപാലത്തിന്റെയും നിലനിൽപ്പിന് തന്നെ ഭീഷണിയായാണ് മണലെടുപ്പ് നടത്തുന്നത്.
പുഴയിൽ ലോറിയോ മറ്റു യന്ത്രങ്ങളോ ഇറക്കി മണലെടുക്കരുതെന്ന ഹൈക്കോടതിയുടെ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് പരസ്യമായി പുഴയുടെ വൃഷ്ടിപ്രദേശത്തു നിന്ന് മണൽ വാരുന്നത്. തടയണയിൽ നിന്നും വാട്ടർ അതോറിറ്റി പമ്പ് ചെയ്യുന്ന കുടിവെള്ളത്തിലിപ്പോൾ ലോറികളിൽ നിന്നുള്ള ഡീസലും മറ്റു ഓയിലുകളും കലർന്ന നിലയിലാണ്.
തൃശൂർ, പാലക്കാട് ജില്ലാ ഭരണകൂടങ്ങളുടെ മൗനാനുവാദത്തോടെ നടക്കുന്ന മണലെടുപ്പിനെതിരെ ഷൊർണൂർ നഗരസഭയും കണ്ണടയ്ക്കുന്ന അവസ്ഥയാണ്. ഭാരതപ്പുഴയുടെ തീരത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലം വാടകക്കെടുത്താണ് പുഴയിൽ നിന്നും മണൽവാരി സംഭരിക്കുന്നത്.
ഭാരതപ്പുഴയിൽ ഷൊർണൂരിൽ മാത്രം നടക്കുന്ന മണൽ കൊള്ളക്കെതിരെ പരിസ്ഥിതി പ്രവർത്തകരും ബി.ജെ.പി.ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റിയും രംഗത്ത് വന്നിരുന്നു. സംസ്ഥാന ഭരണതലത്തിൽ ഉന്നത ബന്ധമുള്ളവരാണ് മണലെടുപ്പിന് പിന്നിലെന്നാണ് ബി.ജെ.പിയുടെ ആരോപണം.
പരാതി നൽകിയിട്ടുണ്ട്
ഷട്ടറുകൾ തുറന്ന് വെള്ളമൊഴുക്കി കളഞ്ഞ് പുഴയിൽ ലോറി ഇറക്കി മണൽവാരാൻ സൗകര്യമൊരുക്കുന്ന വിഷയം തൃശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് പാടശേഖര സമിതി സെക്രട്ടറി ബിജു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |