നെടുങ്കണ്ടം . റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്നും പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. പത്തനംതിട്ട മണപ്പുറത്ത് ലിജോ വർഗീസ് (30) ആണ് അറസ്റ്റിലായത്. വണ്ടൻമേട്, നെടുങ്കണ്ടം, രാമക്കൽമേട് മേഖലകളിലെ ഉദ്യോഗാർഥികളെയാണ് ലിജോ കബളിപ്പിച്ചത്. ഓൺലൈൻ സൈറ്റ് വഴിയായിരുന്നു തട്ടിപ്പ് . രാമക്കൽമേട് സ്വദേശി രഞ്ജിത്ത് ഉൾപ്പെടെ 6 പേരിൽ നിന്നായി 2.5 ലക്ഷത്തിലധികം രൂപയും പ്രതി കൈവശപ്പെടുത്തി. 2019ലാണ് കേസിനാസ്പദമായ സംഭവംനടന്നത്.പ്രതി റെയിൽവേയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്നു. ഓൺലൈൻ സൈറ്റിലൂടെ ഉദ്യോഗാർഥികളെ പരിചയപ്പെടുന്ന ലിജോ വിശ്വാസ്യത വരുത്താനായി റയിൽവേ ഉന്നത ഉദ്യോഗസ്ഥർക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും അയച്ച് നൽകിയിരുന്നു. റയിൽവേയുടെ സാങ്കേതിക വിഭാഗത്തിൽ ജോലി വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയത്. ഉദ്യോഗാർഥികൾ നിരവധി തവണ ലിജോയ്ക്ക് പണം കൈമാറി. കൊവിഡ് കാലമെത്തിയതോടെ നിയമനങ്ങളും പരീക്ഷകളും റയിൽവേ മരവിപ്പിച്ചു എന്ന് പറഞ്ഞ് ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ചു. സംശയം തോന്നിയ ഉദ്യോഗാർത്ഥികൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്. ഇതോടെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഉദ്യോഗാർത്ഥികൾ പരാതി നൽകി. സിഐ ബി.എസ്.ബിനു, എസ് ഐ ജി.അജയകുമാർ, എ എസ് ഐ കെ.ടി. റെജിമോൻ, രഞ്ജിത്ത് , അരുൺ പീതാംബരൻ, എ എസ് ഐ ബിന്ദു എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട നിരണത്ത് നിന്നും ലിജോയെ അറസ്റ്റ് ചെയ്തു പ്രതിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേട്റ്റ് കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |