ചിറയിൻകീഴ്: പെരുങ്ങുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച ശേഷം പൊലീസിൽ ഏൽപ്പിച്ചയാൾ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടാഴ്ചയ്ക്ക് ശേഷം മരിച്ചു. വേങ്ങോട് മണലകം തടത്തുവിളാകത്ത് വീട്ടിൽ തുളസി എന്നുവിളിക്കുന്ന ചന്ദ്രനാണ് (50) മരിച്ചത്.
കഴിഞ്ഞ മാസം 28നാണ് സംഭവം നടന്നത്. പെരുങ്ങുഴി ആറാട്ടുകടവ് മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുളള മണിയുടെ ആൾതാമസമില്ലാത്ത വീട്ടിലാണ് ചന്ദ്രൻ കയറിയത്. ഇവിടെ നിന്നും പാത്രങ്ങൾ, വിളക്ക്, ഉരുളി എന്നിവയടക്കം മോഷണം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് കൈകൾ കൂട്ടിക്കെട്ടി മർദ്ദിച്ച ശേഷം പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് തൊണ്ടിമുതലോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. നാട്ടുകാർ മർദ്ദിച്ചതായി ചന്ദ്രൻ മൊഴി നൽകിയിട്ടില്ലെന്നും, എന്നാൽ തന്നെ തല്ലരുതെന്നും താൻ ഓപ്പറേഷൻ കഴിഞ്ഞ ആളാണെന്നും പറഞ്ഞിരുന്നതായും പൊലീസ് പറയുന്നു.
സാധനങ്ങൾ തിരികെ കിട്ടിയതിനാൽ വീട്ടുകാർക്ക് പരാതിയില്ലെന്ന് അറിയിക്കുകയും തുടർന്ന് ചന്ദ്രനെ 29ന് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.
ആറ്റിങ്ങൽ ഊരുപൊയ്കയിലുള്ള സഹോദരിയുടെ വീട്ടിലേക്കാണ് സ്റ്റേഷനിൽ നിന്നും ചന്ദ്രൻ പോയത്. തുടർന്ന് ജൂൺ 9ന് ചന്ദ്രന് ശരീര വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്ന് വേങ്ങോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച ശേഷമാണ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചത്. ഇവിടെ ഒ.പി.ടിക്കറ്റെടുത്തപ്പോഴാണ് തന്നെ മൂന്നു പേർ മർദ്ദിച്ചതായി ഇയാൾ മൊഴി നൽകിയതെന്ന് ബന്ധു പറഞ്ഞു. കുടലിന് ക്ഷതമേറ്റതായും അണുബാധ ഉളളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജൂൺ 10ന് മരണമടഞ്ഞു. മർദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലില്ലെന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകി.അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ പരേതയായ ലത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |