തൃശൂർ: തദ്ദേശ സ്ഥാപങ്ങളുടെ നേതൃത്വത്തിൽ പൊലീസ്, എക്സൈസ്, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തിയുള്ള ലഹരിവിരുദ്ധസേന പലയിടങ്ങളിലും ദുർബലമായതോടെ, ആയുധങ്ങളുമായി ലഹരിമാഫിയ അക്രമകാരികളാകുന്നു. എക്സൈസിനെന്നല്ല, പൊലീസിനു പോലും ലഹരിസംഘങ്ങളെ പ്രതിരോധിക്കാനാകുന്നില്ല.
കഴിഞ്ഞദിവസം രാത്രി പെരുമ്പിലാവ് പാതാക്കരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമറിഞ്ഞെത്തിയ പൊലീസ് സംഘത്തെ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ചതോടെ, ലഹരിമാഫിയകളെ ഒതുക്കാൻ പൊലീസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.
അന്വേഷണത്തിനെത്തിയ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ബൈക്കുമായാണ് സംഘാംഗങ്ങൾ രക്ഷപ്പെട്ടത്. ഇവിടെ മയക്കുമരുന്നിന്റെ ഉപയോഗവും കച്ചവടവും വ്യാപകമായി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പൊലീസെത്തിയത്.
ആയുധധാരികളായ ക്രിമിനൽ സംഘങ്ങളെ പ്രതിരോധിക്കാൻ പൊലീസിനുപോലും പരിമിതികളേറെയുണ്ട്. എക്സൈസിനാണെങ്കിൽ അതിലേറെയാണ് പരിമിതി. വേണ്ടത്ര ജീവനക്കാരും സ്വയരക്ഷയ്ക്കുള്ള സാമഗ്രികളോ ഇല്ല. ലഹരിയുടെ ആവശ്യക്കാരായെത്തി, കൂട്ടത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാണ് പലപ്പോഴും സംഘങ്ങളെ പിടികൂടുന്നത്.
പെരുമ്പിലാവ് പോലെയുളള മറ്റ് ജില്ലകളുടെ അതിർത്തി സ്ഥലങ്ങളിലും പൊലീസിന് എളുപ്പം എത്തിച്ചേരാനാകാത്ത ഇടങ്ങളിലുമാണ് ലഹരിസംഘങ്ങൾ തമ്പടിക്കുന്നതെന്നാണ് വിവരം.
ലഹരിവലയുമായി സ്ത്രീകളും
എം.ഡി.എം.എയുമായി കഴിഞ്ഞദിവസം തൃശൂരിൽ പിടികൂടിയ മൂന്നംഗസംഘത്തിൽ ഒരു സ്ത്രീയുമുണ്ടായിരുന്നു. ട്രാവൽ ഏജൻസി നടത്തിയിരുന്ന സഞ്ജുന, ബംഗളൂരുവിലേക്കു യാത്രകൾ ചെയ്യുകയും ലഹരി കടത്തുകയുമായിരുന്നു പതിവ്.
വാടാനപ്പള്ളിയിലെ ട്രാവൽ ഏജൻസി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം രൂപയോളം വിപണി മൂല്യമുള്ള 18 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
എം.ഡി.എം.എ സ്ഥിരമായി ഉപയോഗിക്കുന്ന സഞ്ജുനയുടെ വലയിൽ വിദ്യാർത്ഥിനികൾ അടക്കം കുടുങ്ങിയിട്ടണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കിയുള്ളത് വിൽക്കുന്നതാണ് രീതി.
ലഹരി - ഗുണ്ടാസംഘങ്ങളെ ഒതുക്കാൻ:
ഉൾപ്രദേശങ്ങളിൽ പൊലീസ് എത്തുമ്പോഴേക്കും കുറ്റവാളികൾ രക്ഷപ്പെടുന്നതിനാൽ ഗ്രാമങ്ങളിൽ ലഹരിവിരുദ്ധസേന ശക്തമാക്കണം.
ലഹരിക്കേസുകളിൽ ശിക്ഷ കഴിഞ്ഞിറങ്ങുന്നവർ വീണ്ടും സജീവമാകാതിരിക്കാൻ പൊലീസും എക്സൈസും ജാഗ്രതപുലർത്തണം
രാത്രികാലങ്ങളിൽ ഹോട്ടലുകളും തട്ടുകടകളും സജീവമാകുമ്പോൾ ലഹരിവിൽപ്പനക്കാർക്ക് തുണയാകുന്നതിനാൽ നിയന്ത്രണം വേണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പട്രോളിംഗും ബോധവത്കരണ പരിപാടികളും കൂടുതൽ ശക്തമാക്കണം.
ചെക്ക് പോസ്റ്റുകളിൽ കൂടുതൽ വാഹനപരിശോധനകൾ നടത്തി ലഹരിക്കടത്ത് തടയാനുള്ള നടപടികൾ വേണം.
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: 1.16 ഗ്രാം എം.ഡി.എം.എയും 428 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുലാമന്തോൾ കുരുവമ്പലം സ്രാമ്പിക്കൽ അഫ്സൽ ഉബൈദിനെയാണ് (28) പെരിന്തൽമണ്ണ എസ്.ഐ സി.കെ. നൗഷാദും സംഘവും അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളേജിന് സമീപം വാഹന പരിശോധനയ്ക്കിടെ കൊളത്തൂർ ഭാഗത്തു നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് വന്ന ബൈക്ക് പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പിടിയിലാവുന്നത്. ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രബേഷൻ എസ്.ഐ. ശൈലേഷ്, പൊലീസുകാരായ ഷാലു, സജീർ, മിഥുൻ, നജീബ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ബസിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസ്:
പ്രതികൾക്ക് 10 വർഷം തടവും ഒരു ലക്ഷം വീതം പിഴയും
ബാവലി: കെ.എസ്.ആർ.ടി.സി ബസിൽ 25 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് പത്ത് വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കഞ്ചാവ് കടത്തിയ തെലുങ്കാന സ്വദേശികളായ ഓങ്കാരി വെങ്കിടേഷ് (30), റാവൂള രജേഷ് (29), സദാനന്ദം രായരാക്കുളം (55), വിശാഖപട്ടണം സ്വദേശിനികളായ പുഷ്പ ചിക്കാത്തി (37), സത്യതാമര (28) എന്നിവരെയാണ് കൽപ്പറ്റ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജി ശിക്ഷിച്ചത്.
2019 ജൂണിലായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്.ഐ ആയിരുന്ന രജീഷ് തെരുവത്ത് പീടികയിൽ, എ.എസ്.ഐ കെ.വി.സജി, സി.പി.ഒ ജിതിൻ എന്നിവർ സംയുക്തമായി ബാവലി ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അന്നത്തെ തിരുനെല്ലി എസ്.ഐയും ഇപ്പോൾ മുഴപ്പിലങ്ങാട് സി.ഐയുമായ രജീഷ് തെരുവത്ത് പീടികയിലാണ് കേസിന്റെ ആദ്യ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. കേസിന്റെ തുടരന്വേഷണവും മറ്റും നടത്തി കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി ജെ.എസ്.പി ആയിരുന്ന വൈഭവ് സക്സേന ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ
തൃശൂർ : മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരു സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്പിൽ സഞ്ജുന (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തിവരികയാണ് സഞ്ജുന.ബംഗളൂരുവിൽ ഇടയ്ക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നുമാണ് മയക്കുമരുന്നെത്തിച്ച് വിൽക്കുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |