പ്രതികൾക്കായി തെരച്ചിൽ, സംഭവം റസൽപുരത്ത്
ബാലരാമപുരം: അമിതവേഗതയിൽ ബൈക്ക് ഓവർടേക്ക് ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ വാക്കുതർക്കത്തിനും കൈയാങ്കളിക്കുമൊടുവിൽ സ്കൂട്ടർ യാത്രികനായ യുവാവിനെ രാത്രി രണ്ടംഗസംഘം കുത്തിക്കൊന്നു. കിളിമാനൂർ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടിൽ ലക്ഷ്മണൻ ചെട്ടിയാർ-ബേബി ദമ്പതികളുടെ മകൻ വിഷ്ണുവാണ് (23) മരിച്ചത്. വണ്ടന്നൂർ നെപ്ട്യൂൺ റെഡിമിക്സ് പ്ലാന്റിലെ ജീവനക്കാരനാണ്. സ്കൂട്ടർ ഓടിച്ചിരുന്ന സഹപ്രവർത്തകൻ ആറ്റിങ്ങൽ സ്വദേശി ശ്യാം ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. കുത്തേറ്റിട്ടും ശ്യാമിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ വിഷ്ണു കുഴഞ്ഞുവീഴുകയായിരുന്നു. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. തെരച്ചിൽ തുടങ്ങി. ഞായറാഴ്ച രാത്രി 10.15നാണ് സംഭവം.
ജോലി കഴിഞ്ഞ് വിഷ്ണുവും ശ്യാമും ബാലരാമപുരത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി സ്കൂട്ടറിൽ ചാനൽപ്പാലത്ത് നിന്ന് റസൽപുരത്തേക്ക് വരികയായിരുന്നു. ഇതിനിടെ പൾസർ ബൈക്കിലെത്തിയ രണ്ടംഗ സംഘം അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തു. ഇത് വിഷ്ണു ചോദ്യം ചെയ്തു. തുടർന്ന് തങ്ങളെ തെറിവിളിച്ചെന്നാരോപിച്ച് ബൈക്ക് യാത്രികർ സ്കൂട്ടറിനടുത്തേക്ക് തിരിച്ചെത്തി.
റസൽപുരം ചെട്ടിനാട് സിമന്റ് ഗോഡൗണിന് സമീപം മരച്ചുവട്ടിൽവച്ച് വാക്കേറ്റമായി. സ്കൂട്ടറിൽ നിന്നിറങ്ങിയ വിഷ്ണുവും ബൈക്ക് യാത്രികരും തമ്മിൽ കൈയാങ്കളിയുണ്ടായി. അതിനിടെ സംഘം കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിഷ്ണുവിനെ കുത്തുകയായിരുന്നു. കൈയിലും നെഞ്ചിലുമൊക്കെ കുത്തേറ്റു. തുടർന്ന് അക്രമി സംഘം രക്ഷപ്പെട്ടു.
കുത്തേറ്റെങ്കിലും രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ ശ്യാമിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ റസൽപുരം യു.പി സ്കൂളിന് സമീപത്തുവച്ചാണ് വിഷ്ണു കുഴഞ്ഞുവീണത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ബാലരാമപുരം പൊലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്ഥലത്ത് ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തി. വിഷ്ണുവിന്റെ സഹോദരി രശ്മി.
പ്രതികൾ നിരവധി ക്രിമിനൽ
കേസുകളിൽപ്പെട്ടവർ
എരുത്താവൂർ ഭാഗത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ശ്രീകാന്ത്, സി.ഐ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികൾക്കായി തെരച്ചിൽ നടത്തുന്നത്. തേമ്പാമുട്ടത്തും പരിസരപ്രദേശങ്ങളിലും നിരവധി ക്രിമിനൽ കേസുകളിൽപെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |