വിഴിഞ്ഞം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാനെത്തിയ ശേഷം ആഴിമലയിൽ കടലിൽ വീണ് മൊട്ടമൂട് സ്വദേശിയായ കിരൺ മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയും കീഴടങ്ങി. പെൺകുട്ടിയുടെ സഹോദരൻ ആഴിമല സ്വദേശി ഹരി എന്ന സജിത് കുമാറാണ് (35) ഇന്നലെ രാവിലെ 10ഓടെ വിഴിഞ്ഞം പൊലീസിൽ കീഴടങ്ങിയത്. കിരണിനെ ആഴിമലയിൽ വച്ച് സജിത്ത് ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നായിരുന്നു പരാതി.
സംഭവത്തിലെ ഒന്നാം പ്രതി രാജേഷ് ബുധനാഴ്ച കീഴടങ്ങിയിരുന്നു. ഇരുവരുടെയും മുൻകൂർ ജാമ്യഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യം ലഭിക്കാൻ സാദ്ധ്യതയില്ലാത്തതിനാൽ മൂന്നാം പ്രതി അരുൺ ഇന്നോ നാളെയോ കീഴടങ്ങിയേക്കുമെന്ന് സൂചനയുണ്ട്. കീഴടങ്ങിയ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്‌തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്‌താലേ കിരണിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരൂവെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു.
കിരണിന്റെ മൃതദേഹം സംസ്കരിച്ചു
തമിഴ്നാട് നിദ്രവിളയിൽ നിന്ന് ലഭിച്ച മൃതദേഹം കിരണിന്റേതാണെന്ന ഡി.എൻ.എ പരിശോധനാ ഫലത്തെ തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. വിഴിഞ്ഞം പൊലീസ് തമിഴ്നാട് കുളച്ചൽ പൊലീസ് സ്റ്റേഷനിലും ആശാരിപ്പള്ളം മെഡിക്കൽ കോളേജിലുമെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി.
കിരണിന്റെ പിതാവ് മധു മൃതദേഹം ഏറ്റുവാങ്ങി മൊട്ടമൂട്ടിലെ വീട്ടിലെത്തിച്ച ശേഷം മാറനല്ലൂർ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
മൃതദേഹം എത്തിക്കുന്നതറിഞ്ഞ് വീട്ടിൽ നിരവധി പേർ തടിച്ചുകൂടിയിരുന്നു. 20 ദിവസത്തെ പഴക്കമുള്ളതിൽ മൃതദേഹം പൊതുദർശനത്തിനുവച്ചില്ല. മുഖം തിരിച്ചറിയാൻ കഴിയാത്തതിനാൽ കിരണിന്റെ മാതാപിതാക്കൾക്കും മകനെ അവസാനമായി കാണാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |