തൃശൂർ: ജയിൽ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ തടവുകാരൻ മർദ്ദനമേറ്റ് മരിച്ച കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. ഡെപ്യൂട്ടി പ്രിസൺ ഓഫിസർമാരായ എം.എസ്. അരുൺ, സുഭാഷ്, അസിസ്റ്റന്റ് പ്രിസൺ ഓഫിസർമാരായ ടി.വി. വിവേക്, എം.ആർ. രമേഷ്, പ്രതീഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് അതുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഡെപ്യുട്ടി പ്രിസൺ ഓഫീസർ എം.എസ്. അരുൺ ആണ് മുഖ്യപ്രതി. ഇയാളുടെ നേതൃത്വത്തിലാണ് മരിച്ച ഷെമീറിനെ മർദ്ദിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കഞ്ചാവ് കേസിലെ പ്രതിയായ തിരുവനന്തപുരം കല്ലറ പുത്തൻപള്ളിമുക്ക് സ്വദേശി പള്ളിക്കുന്നേൽ ഷെമീറാണ് (32) ഒക്ടോബർ ഒന്നിന് മരിച്ചത്. ഷെമീറിന് ക്രൂര മർദ്ദനമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളും തലയ്ക്ക് ക്ഷതമേറ്റിരുന്നതായും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. കഞ്ചാവ് കേസിൽ സെപ്തംബർ 29നാണ് തൃശൂരിലെ ശക്തൻ നഗറിൽ വെച്ച് ഷമീറിനെയും ഭാര്യ സുമയ്യയെയും മറ്റു രണ്ട് പേരെയും കാറിൽ കഞ്ചാവുമായി പിടികൂടിയത്.
30ന് രാത്രിയിൽ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷമീറിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നാണ് അവശനിലയിൽ മെഡിക്കൽ കോളേജിലെത്തിച്ചത്. ഉടൻ തന്നെ മരണം സംഭവിച്ചു. ക്രൈം ബ്രാഞ്ചാണ് ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സംഭവത്തിൽ പ്രതികളെ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇവരെ സർവീസിൽ തിരിച്ചെടുത്ത് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |