പാവറട്ടി: ബന്ധുവീട്ടിൽ വിരുന്നിനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ യുവാവിന് അഞ്ച് വർഷം കഠിന തടവും 8000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏനാമാവ് കരുവന്തല പെരിങ്ങ വീട്ടിൽ അയ്യപ്പന്റെ മകൻ മനോജിന് (46) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് റീന എം. ദാസ് കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്.
2018 മാർച്ചിലാണ് ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വീടിന്റെ ഉൾവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയത്. പീഡനത്തിന് ഇരയായ ആൺകുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് കുട്ടിയും മാതാപിതാക്കളും ചേർന്ന് പാവറട്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പാവറട്ടി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ഇപ്പോൾ തൃശൂർ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറുമായ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി പാവറട്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ സാജനാണ് പ്രവർത്തിച്ചത്.
പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്‌സോ) കെ.എസ്. ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് അഡ്വ. അമൃതയും ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |