പൂവാർ: ബസ് സ്റ്റാൻഡിൽ പെൺകുട്ടികളുമായി സംസാരിച്ചുകൊണ്ടുനിന്ന വിദ്യാർത്ഥിയെ കെ.എസ്.ആർ.ടി.സി കൺട്രോളിംഗ് ഇൻസ്‌പെക്ടർ മർദ്ദിച്ചു. പൊഴിയൂർ സ്വദേശിയായ ഷാനുവിനാണ് (17) മർദ്ദനമേറ്റത്. തിരുപുറം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർത്ഥിയാണ് ഷാനു.
സംഭവത്തിൽ കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിലെ ഇൻസ്‌പെക്ടർ സുനിൽ കുമാറിനെതിരെ പൂവാർ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ പൂവാർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്റ്റാൻഡിൽ പെൺകുട്ടികളോടൊപ്പം സംസാരിച്ചു നിൽക്കുന്ന ഷാനുവിനോട് ഇൻസ്‌പെക്ടർ ബസിൽ കയറി പോകാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ലത്രെ.
ഇതിനിടെ ഷാനു ഇൻസ്‌പെക്ടറുമായി വാക്കേറ്റമായി. തുടർന്ന് ഇൻസ്‌പെക്ടർ, ഷാനുവിനെ മർദ്ദിക്കുകയും ബലപ്രയോഗത്തിലൂടെ സ്റ്റാൻഡിലെ കൺട്രോളിംഗ് ഓഫീസറുടെ മുറിയിലേക്ക് കൊണ്ടു പോയി പൂട്ടിട്ട് മർദ്ദിച്ച് വസ്ത്രം വലിച്ചുകീറിയെന്നാണ് പരാതി.
സംഭവത്തെത്തുടർന്ന് പൂവാർ പൊലീസ് സ്ഥലത്തെത്തി. ബസ് സ്റ്റാൻഡിലെ യാത്രക്കാരും മറ്റ് വിദ്യാർത്ഥികളും ഷാനുവിനെ ഇൻസ്‌പെക്ടർ മർദ്ദിച്ചതായി പൊലീസിന് മൊഴി നൽകി. എന്നാൽ വിദ്യാർത്ഥിയെ മർദ്ദിച്ചിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ പറയുന്നു. വിദ്യാർത്ഥികൾക്കിയിൽ യൂണിഫോം ഇല്ലാതെ കണ്ടതിനെ തുടർന്ന് നിരവധി തവണ ബസിൽ കയറാൻ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കിയില്ല.
തുടർന്നാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ എത്തിച്ചതെന്നും അവിടെ നിന്ന് പൊലീസിനെ വിളിക്കുന്നതു കണ്ടപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാതിലിന്റെ കൊളുത്തിൽ കുടുങ്ങിയാണ് വസ്ത്രം കീറിയതെന്നുമാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ഷാനുവിനെ പൂവാർ ഗവ. ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് മൊഴി രേഖപ്പെടുത്തി ബന്ധുക്കളോടൊപ്പം വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |