കൊച്ചി: കലൂർ എസ്.ആർ.എം റോഡിൽ ചെറുകിട ചെരുപ്പ് നിർമ്മാണ കമ്പനിയിൽ വൻഅഗ്നിബാധ. 18ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. സ്ഥാപനത്തിന് തീയിട്ടതാണെന്ന സംശയത്തിൽ എറണാകുളം നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്.ആർ.എം റോഡിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന, ബീഹാർ സ്വദേശി മുർഷിദ് ആലത്തിന്റെ ഉടമസ്ഥതയിലെ ഇസെഡ്.കെ എന്ന ചെരുപ്പ് നിർമ്മാണ കമ്പനിയിലാണ് ഇന്നലെ പുലർച്ചെ നാലോടെ തീപിടിത്തമുണ്ടായത്. കമ്പനി പൂർണമായും കത്തിനശിച്ചു. ലിബ എന്ന പേരിൽ ചെരുപ്പുകൾ എത്തിച്ചിരുന്ന കമ്പനിയിൽ ഉത്തരേന്ത്യക്കാരടക്കം 12 പേരാണ് ജോലി ചെയ്യുന്നത്. രാത്രി പന്ത്രണ്ടോടെ ജോലി പൂർത്തിയാക്കി ജീവനക്കാർ നേരത്തെ കിടന്നിരുന്നു.
കമ്പനിക്ക് പിന്നിലെ മുറിയിൽ താമസിച്ചിരുന്ന ജോലിക്കാരാണ് തീപടരുന്നത് ആദ്യം കണ്ടത്. ബഹളം വച്ച് ആളെക്കൂട്ടിയെങ്കിലും ചെരുപ്പുകളും നിർമ്മാണ സാമഗ്രികളും അപ്പോഴേക്കും കത്തിയമർന്നിരുന്നു. ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.
സംശയവഴി
•ചെരുപ്പ് നിർമ്മാണ കമ്പനിയിലെ ഹൈദരാബാദുകാരനായ ജോലിക്കാരനെ വ്യാഴാഴ്ച രാത്രി അയൽവാസിയായ മലയാളി സ്ഥാപനത്തിൽ അതിക്രമിച്ച് കയറി മർദ്ദിച്ചിരുന്നു. ഇയാളുടെ മകൾക്ക് മിഠായി നൽകിയതായിരുന്നു പ്രകോപന കാരണം. അടിപിടിക്കിടെ സ്ഥാപനം കത്തിക്കുമെന്നും എല്ലാവരെയും തുരത്തുമെന്നും അയൽവാസി ഭീഷണിമുഴക്കുകയുമുണ്ടായി.
• തന്നെ മർദ്ദിക്കുന്നെന്ന് ഫോണിൽവിളിച്ച് പരാതിപ്പെട്ട ഹൈദരാബാദുകാരൻ പൊലീസ് എത്തും മുമ്പ് ഇവിടെ നിന്ന് സ്ഥലംവിട്ടിരുന്നു. ഒപ്പം ജോലി ചെയ്യുന്നവരെ രാത്രി വിളിച്ച് വസ്ത്രങ്ങളും ബാഗുകളും എടുത്തു നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടെങ്കിലും ആരും നൽകിയില്ല. സംഘർഷത്തിനിടെ ഒപ്പമുണ്ടായിരുന്നവർ ഒരാൾ പോലും ഇയാളെ പിന്തുണച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |