ഒരുപിടി ചിത്രങ്ങളുമായി മലയാള സിനിമയിലേക്ക് വന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടിയാണ് അപർണ ദാസ്. ഞാൻ പ്രകാശനിലൂടെ മലയാളത്തിലേക്ക് എത്തിയ താരം തമിഴിലും സാന്നിദ്ധ്യമുറപ്പിച്ചിരുന്നു. അടുത്തിടെയാണ് അപർണയും നടൻ ദീപക് പറമ്പോലുമായുള്ള വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും സിനിമയിൽ സജീവമായ അപർണയുടെ ഏറ്റവും പുതിയ ചിത്രം 'റിട്ടൻ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ജൂൺ അഞ്ചിന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സോഷ്യൽ മീഡിയകളിൽ വരുന്ന ചില ഉള്ളടക്കങ്ങൾ കുട്ടികളെ എങ്ങനെ മോശമായി ബാധിക്കുന്നു എന്ന കാര്യത്തെക്കുറിച്ചാണ് അപർണ തുറന്നുപറയുന്നത്.
അപർണയുടെ വാക്കുകളിലേക്ക്...
'എന്റെ ഒരു ജനറേഷൻ, ഫോൺ ഇല്ലാത്ത സമയവും ഈ ഒരു സമയവും കണ്ടിട്ടുണ്ട്. എന്റെ അനിയന്റെ സ്‌കൂളിലൊക്കെ ഫോൺ നിർബന്ധമാണ്. കൊവിഡ് വന്നതിന് ശേഷം ഫോൺ എല്ലാവർക്കും വേണം എന്നതായി. ഞാൻ എപ്പോഴെങ്കിലും ഇതേക്കുറിച്ച് സംസാരിക്കണം എന്ന് കരുതിയതായിരുന്നു. ആ വ്യക്തിയുടെ പേര് പറയണമെന്നൊന്നും ഇല്ല.
അക്കാര്യം ഞാൻ കണ്ടപ്പോൾ ഭയങ്കര അസ്വസ്ഥതയായി. ഒരു സ്ത്രീയാണ്. പുള്ളിക്കാരി എ ഗ്രേഡ്, അഡൽട്ട് കണ്ടന്റുകളാണ് ഉണ്ടാക്കുന്നത്. അത് അവരുടെ ജീവിതമാർഗമായിരിക്കാം. എന്നാൽ അഡൽറ്റ് കണ്ടന്റ് സീനിൽ അഭിനയിക്കുന്നവർ എന്ത് ചെയ്യണമെന്ന് വളരെ പച്ചയ്ക്ക് പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയാണ്. അങ്ങനെയാണ് അവർ അതിനെ പ്രമോട്ട് ചെയ്യുന്നത്.
എനിക്കത് കണ്ടപ്പോൾ ഭയങ്കര ദേഷ്യം വന്നു. എന്താണ് ഇവരൊക്കെ കാണിക്കുന്നതെന്ന് നമുക്ക് തോന്നിപ്പോകും. കുട്ടികളൊക്കെ ഇത് കാണുന്നുണ്ടാവും. അവർക്കിതൊന്നും ഈ പ്രായത്തിൽ അറിയേണ്ട ആവശ്യമില്ല. അവർ സ്‌കൂളിൽ പോകുന്നതാണ്. ഒപ്പോസിറ്റ് ജൻഡറുള്ളവരെ കാണുന്നു. ഇതൊക്കെ കണ്ടിട്ടാണ് അവർ പോകുന്നതെങ്കിൽ അവർ അങ്ങനെയാകും പെരുമാറുക. കുറച്ചൊക്കെ സോഷ്യൽ റെസ്‌പോൺസിബിളിറ്റി കാണിക്കുക'- അപർണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |