കണ്ടനാൾ മുതൽ പ്രേക്ഷകർക്ക് ഹരംപകരുന്ന നടനാണ് മമ്മൂട്ടി.ഏത് വേഷമണിഞ്ഞാലുംമമ്മൂട്ടി തിളങ്ങും. വേഷപ്പകർച്ചയിൽ എന്നും വ്യത്യസ്ഥത പുലർത്താൻ മമ്മൂട്ടി എന്ത് പരിശ്രമവും നടത്തും.മമ്മൂട്ടിയുടെ അർപ്പണബോധം അനുകരണീയമാണ്
സ്റ്റൈലിനും ഗ്ളാമറിനും ഒരുപോലെ ഐക്കൺ ആയ സാക്ഷാൽ മമ്മൂട്ടിക്ക് എഴുപതായെന്നു പറഞ്ഞാൽ ആര് വിശ്വസിക്കും?.മമ്മൂട്ടിപോലും വിശ്വസിക്കുമെന്നു തോന്നുന്നില്ല.പ്രേംനസീർ കഴിഞ്ഞാൽ മലയാള സിനിമയ്ക്കൊരു നിത്യഹരിത നായകൻ ഉണ്ടായെന്നു പറഞ്ഞാൽ അത് മമ്മൂട്ടിയാണ്. പ്രയമാകുന്തോറും ചെറുപ്പമാകുന്ന ഈ നടൻ ഇന്ത്യൻ സിനിമയിൽ തലയുയർത്തി നിൽക്കുമ്പോൾ അഭിമാനം കൊള്ളുന്നത് മലയാളമാണ്.
സിനിമയിൽ മാത്രമല്ല പൊതുചടങ്ങുകളിലും മറ്റും മമ്മൂട്ടി ധരിക്കുന്ന വസ്ത്രങ്ങൾ പലതും ട്രെൻഡായി മാറാറുണ്ട്. ട്രെൻഡ് നോക്കി ഫാഷൻ തിരഞ്ഞെടുക്കുന്ന ആളല്ല മമ്മൂട്ടി. അദ്ദേഹം തിരഞ്ഞെടുക്കുന്നവ ഫാഷൻ ട്രെൻഡായി മാറുന്നതാണ് പതിവ്.
മുമ്പ് ഒരു ചടങ്ങിന് മമ്മൂട്ടി ധരിച്ച കടുംമഞ്ഞ നിറത്തിലുള്ള ഷർട്ട് സോഷ്യൽ മീഡിയയിലും മറ്റുമുണ്ടാക്കിയ തരംഗം അടുത്തകാലത്തൊന്നും ഒരു ന്യൂജനറേഷൻ താരത്തിനും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാൽ തെല്ലും അതിശയോക്തിയില്ല.
മഞ്ഞ ഷർട്ടിട്ട ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തയുടൻ ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമായി.
ലക്ഷം ലൈക്ക്സ് പിന്നിട്ട് കഴിഞ്ഞ ആ ഫോട്ടോയ്ക്ക് ലഭിച്ച കമന്റ്സിലൊന്ന് നടി ശരണ്യാ മോഹന്റേതായിരുന്നു. വൈറലായ ആ കമന്റ് ഇങ്ങനെ: ''എന്റെ പടച്ചോനെ... മമ്മുക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ..." മമ്മൂട്ടിയിട്ട ആ ഷർട്ട് എവിടുന്നാണ് വാങ്ങിയത്, ഏതാണ് ബ്രാൻഡ്, എത്രയാണ് വില... ആരാധകരും പ്രേക്ഷകരും പരസ്പരം ചോദിച്ചു.സൂപ്പർഹിറ്റായ ആ ഷർട്ട് പുതുപുത്തനൊന്നുമല്ലെന്നതാണ് പുതിയ വാർത്ത. മമ്മൂട്ടിയുടെ വസ്ത്രശേഖരത്തിലുണ്ടായിരുന്ന ആ 'മഞ്ഞത്താരം" പുറംലോകം കണ്ടത് ഇപ്പോഴാണെന്ന് മാത്രം!
ഷർട്ടുകളുടെ കാര്യത്തിൽ മമ്മൂട്ടി അങ്ങനെ ഒരു പ്രത്യേക ബ്രാൻഡ് തന്നെ വേണമെന്നൊന്നും നിർബന്ധം പിടിക്കാറില്ല.
സിനിമകൾക്കായുള്ള കോസ്റ്റ്യൂമുകൾ മമ്മൂട്ടിയുടെ പേഴ്സണൽ കോസ്റ്റ്യൂമറാണ് സെലക്ട് ചെയ്യുന്നത്. റെഡിമെയ്ഡ് ഷർട്ടുകളും ജീൻസും പാന്റ്സുമൊക്കെ കോസ്റ്റ്യൂമറുടെ സെലക്ഷനിൽ നിന്ന് സെലക്ട് ചെയ്തെടുക്കുന്നത് മമ്മൂട്ടി തന്നെ.
മലയാളത്തിലെ അധോലോക സങ്കല്പങ്ങൾക്ക് പുതിയ മാനങ്ങൾ നൽകിയ സാമ്രാജ്യത്തിലെ നായക കഥാപാത്രം അലക്സാണ്ടറിനെ പോലെ മമ്മൂട്ടിയുടെ ഗെറ്റപ്പുകൊണ്ട് ശ്രദ്ധേയമായ എത്രയോ കഥാപാത്രങ്ങൾ മലയാളത്തിലുണ്ട്. ദുബായ്, ബിഗ്ബി, ഗ്യാംഗ്സ്റ്റർ, വൈറ്റ് തുടങ്ങി ഗ്രേറ്റ് ഫാദറും പുത്തൻപണവും അങ്കിളും വരെ നീളുന്നു മമ്മൂട്ടി ഗ്ളാമർ കിംഗായി തിളങ്ങിയ ചിത്രങ്ങളുടെ പട്ടിക.
ലാറ്റിനമേരിക്കൻ മാഫിയാ തലവന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ട ഇടതൂർന്ന താടിയും റഗ്ഡ് ജീൻസും ഡിസൈനർ ജാക്കറ്റും ബ്രാൻഡഡ് വാച്ചുകളും സ്റ്റൈലിഷ് ബ്രേസ്ലെറ്റുകളുമായി മമ്മൂട്ടിയുടെ ഡേവിഡ് നൈനാൻ തിളങ്ങിയപ്പോൾ ഗ്രേറ്റ് ഫാദർ ബോക്സോഫീസിൽ നിന്ന് കൊയ്തത് 50 കോടി. കൊമ്പൻ മീശയും സാൾട്ട് ആൻഡ് പെപ്പർ ഹെയർ സ്റ്റൈലുമായി റഫ് ആൻഡ് ടഫായി എത്തിയ പുത്തൻപണത്തിലെ നിത്യാനന്ദ ഷേണായിയും ഗ്ലാമറിൽ ഒട്ടും പിന്നിലായില്ല.
ലുക്കിന്റെ കാര്യത്തിൽ അദ്ദേഹം വീണ്ടും ഞെട്ടിച്ച ചിത്രമാണ് അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്. മമ്മൂട്ടിയുടെ കഥാപാത്രം എത്തിയത് കനം കുറഞ്ഞ മീശയും കട്ടി കുറച്ച് ട്രിം ചെയ്ത താടിയുമായിട്ടായിരുന്നു.ഇൻസേർട്ട് ചെയ്ത ഷർട്ടും കിടുക്കൻ ജീൻസും കൂടിയാകുമ്പോൾ സ്റ്റൈലിന്റെ തമ്പുരാനായി അദ്ദേഹം മാറുന്നു.
ഗാഡ്ജറ്റുകളും കാറുകളും പുതുതലമുറയുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റായി മാറുന്നതിന് വളരെ മുമ്പ് തന്നെ മമ്മൂട്ടി ആ വഴിയിൽ ബഹുദൂരം മുന്നിലെത്തിയിരുന്നു. പുതുപുത്തൻ ഗാഡ്ജറ്റുകൾ സ്വന്തമാക്കാൻ മാത്രമല്ല ഇലക്ട്രോണിക് രംഗത്തെ പുതിയ ചലനങ്ങൾ പഠിക്കാനും സമയം കണ്ടെത്താറുണ്ട് അദ്ദേഹം.
സ്വകാര്യാവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ മിക്കവാറും ദുബായിൽ നിന്നാണ് മമ്മൂട്ടി വാങ്ങാറ്. ഷർട്ടുകളുടെ കാര്യത്തിൽ അദ്ദേഹം ബ്രാൻഡ് കോൺഷ്യസ് അല്ലെങ്കിലും ജീൻസിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഇന്റർനാഷണൽ ബ്രാൻഡായ സെവൻ ആണ് ജീൻസിൽ മമ്മൂട്ടിയുടെ ഫേവറിറ്റുകളിലൊന്ന്. പതിനായിരത്തിന് മുകളിലാണ് ഇതിന്റെ സ്റ്റാർട്ടിംഗ് പ്രൈസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |