തനിനാടൻ വേഷങ്ങളിൽ തിളങ്ങിയ കോഴിക്കോട് ശാരദ ഒാർമയായി
യഥാർത്ഥ കലാകാരന്മാർ എന്നും പട്ടിണിയായിരിക്കുമെന്ന ഡയലോഗ് സിനിമയിൽ പറഞ്ഞതും എഴുതിയതും ശ്രീനിവാസനാണ്. പണപ്പകിട്ടിന്റെ പരവതാനിയിലൂടെ സഞ്ചരിക്കാത്ത അത്തരം പരശതം കലാകാരിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കോഴിക്കോട് ശാരദ.
''ജീവിതത്തിൽ സമ്പാദ്യം ഒന്നുമില്ല. ഒരു കലാകാരിയായതിന്റെ സന്തോഷം മരണം വരെ ഉണ്ടാവും. ആകെ സമ്പാദ്യം ഒരുപിടി കഥാപാത്രങ്ങൾ മാത്രം." കുറെ നാളുകൾക്ക് മുൻപ് കോഴിക്കോട് വെള്ളിപറമ്പ് ഇളയിടത്തുകാവ് ക്ഷേത്രത്തിനു സമീപം 'ശാരദാസ് "എന്ന വീട്ടിൽ വച്ച് കണ്ടപ്പോൾ കോഴിക്കോട് ശാരദ ഹൃദയത്തിൽ തൊട്ട് പറഞ്ഞു. കോഴിക്കോടിന്റെ നാടകവേദിയായിരുന്നു ശാരദ എന്ന കലാകാരിയെ വളർത്തിയതും പരിപോഷിപ്പിച്ചതും. കെ.ടി. മുഹമ്മദിന്റെ നാടകങ്ങൾ ശാരദയ്ക്ക് മികച്ച അഭിനേത്രി എന്ന വിലാസം കാഴ്ചക്കാർക്കിടയിൽ നേടിക്കൊടുക്കുകയും ചെയ്തു. അന്നുമുതൽ കോഴിക്കോട് ശാരദ എന്നു അറിയപ്പെട്ടുതുടങ്ങി. എന്നാൽ വെള്ളിത്തിരയിൽ സംവിധായകർ ധൈര്യപൂർവം ഏൽപ്പിച്ചത് മുൻശുണ്ഠിയും കുന്നായ്മയുള്ള കഥാപാത്രങ്ങൾ.തനതായ സംസാര ശൈലിയും അഭിനയപാടവം കൊണ്ടും ആ കഥാപാത്രങ്ങളെല്ലാം ശ്രദ്ധേയമായി. ''ചീത്ത വിളിക്കുന്നതിനൊപ്പം സ്നേഹിക്കുകയും ചെയ്യുന്ന ആ കഥാപാത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടില്ല. ജീവിക്കുകയായിരുന്നുവെന്ന് ആളുകൾ പറയുന്നത് കേൾക്കുമ്പോൾ ഏറെ അഭിമാനമുണ്ട്. ഇതിൽപ്പരം എന്ത് അവാർഡ് ?"" പ്രേക്ഷക അംഗീകാരത്തെ ശാരദ ഇങ്ങനെയാണ് സ്മരിച്ചത്. എൺപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകരെ പോലെ ശാരദയുടെയും പ്രിയ കഥാപാത്രം സല്ലാപത്തിലെ മനോജ് കെ. ജയന്റെ അമ്മ വേഷമായിരുന്നു. ദിവാകരന്റെ അമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ കണ്ണു നിറയിപ്പിച്ചു. തർക്കുത്തരം പറയുന്ന ചാടിക്കടക്കുന്ന കഥാപാത്രം തിയേറ്റർ വിടുമ്പോഴും പ്രേക്ഷകർക്കു ഒപ്പം തന്നെ ഉണ്ടായിരുന്നു. അടുത്ത നിമിഷം മനസു നിറയെ മകനോട് സ്നേഹം കാണിക്കുകയും ചെയ്ത കഥാപാത്രം.
''ലോഹിതദാസ് സാർ തന്ന കഥാപാത്രമായിരുന്നു. നന്നായിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞു.""പിന്നീട് ആ കഥാപാത്രത്തെപ്പറ്റി ചോദിക്കുമ്പോഴെല്ലാം ശാരദ എന്ന അഭിനേത്രി സന്തോഷത്തോടെ ഇങ്ങനെ പറയുമായിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിംഗ് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ശാരദച്ചേച്ചിയെ അന്നത്തെ തലമുറ ഇപ്പോഴും ഓർക്കുന്നു.കലയും ജോലിയും ഒരേപോലെ കൊണ്ടുപോയ ആ നാളുകൾ.
നിലമ്പൂർ ബാലന്റെ അന്യരുടെ ഭൂമി എന്ന ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെയായിരുന്നു സിനിമ പ്രവേശം. അടുത്ത ചിത്രമായ അങ്കക്കുറിയിൽ ജയന്റെയും ജയഭാരതിയുടെയും അമ്മവേഷം .അനുബന്ധം, നാൽക്കവല, അടിമകൾ ഉടമകൾ,ദിനരാത്രങ്ങൾ,നാരായം, ദൈവത്തിന്റെ വികൃതികൾ,അസുരവംശം, ലേലം, സദയം, സയാമീസ് ഇരട്ടകൾ, ചേരി, ഉത്സവപ്പിറ്റേന്ന്,അമ്മക്കിളിക്കൂട്, യുഗപുരുഷൻ, വർണ്ണക്കാഴ്ചകൾ, കണ്ണെഴുതി പൊട്ടും തൊട്ട്, കിളിച്ചുണ്ടൻ മാമ്പഴം, കുട്ടിസ്രാങ്ക്, മധുരരാജ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. വേണുവിന്റെ മുന്നറിയിപ്പിൽ അതിഥി വേഷത്തിലും എത്തി.പിൽക്കാലത്ത് സീരിയലിൽ അഭിനയിച്ചപ്പോഴും ലഭിച്ചതിൽ അധികവും ഏഷണി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. എന്നാൽ ശാരദ എന്ന അഭിനേത്രി ആരോടും പരാതി പറഞ്ഞില്ല. ആ കഥാപാത്രങ്ങളിലൂടെ പുതു തലമുറയ്ക്കും പരിചിതയായി. നാടക നടനായ എ.പി ഉമ്മറിനെ വിവാഹം കഴിക്കുമ്പോൾ എതിർപ്പുകൾ ഉയർന്നെങ്കിലും രണ്ടുപേരും ഒന്നും പ്രതികരിച്ചില്ല. പത്തുവർഷം മുൻപ് പ്രായാധിക്യത്താൽ ഉമ്മർ നാടക രംഗം ഉപേക്ഷിച്ചു. ശാരദ അഭിനയിക്കുന്ന സിനിമകളുടെയും സീരിയലുകളുടെയും ലൊക്കേഷനുകളിൽ കൂട്ടു പോയി കലയെയയും ജീവിതത്തെയും മുറുകെ പിടിച്ചു
''ഞങ്ങൾക്ക് പിരിഞ്ഞിരിക്കാൻ കഴിയില്ല. എല്ലാ ദിവസവും കാണണം."" ഉമ്മറിക്കയ്ക്ക് വീട്ടിൽ ഇരുന്നാൽ പോരെ എന്നു ചോദിച്ചവരോട് ശാരദ പറഞ്ഞു. ഇന്നലെ തന്റെ ഉമ്മർ ഇക്കയെ തനിച്ചാക്കി ശാരദ യാത്രയായി. നാലു മക്കളുണ്ട്.അവർ കലാരംഗത്തില്ല.
ശാരദച്ചേച്ചിയുടെ
സ്നേഹമുള്ള ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.
നാടക സിനിമ
അഭിനയരംഗത്ത്
തന്റേതായ
വ്യക്തിമുദ്ര പതിപ്പിച്ച് ,
കാലയവനികക്കുള്ളിൽ
മറഞ്ഞ പ്രിയപ്പെട്ട കോഴിക്കോട് ശാരദച്ചേച്ചിക്ക്
ആദരാഞ്ജലികൾ.
- മോഹൻലാൽ
കോഴിക്കോട് ശാരദ
ചേച്ചിക്ക്
ആദരാഞ്ജലികൾ
-മമ്മൂട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |