നിർമ്മാതാവിനെ കണ്ടെത്തി സിനിമ ചെയ്യുന്ന ത് ശീലമാക്കാത്ത സംവിധായകനായിരുന്നു ഇന്നലെ അന്തരിച്ച കെ.എൻ ശശിധരൻ
അക്കരെ, കാണാതായ പെൺകുട്ടി, നയന .ഇൗ മൂന്നുസിനിമകൾപോലെ വേറിട്ട വഴിയിലൂടെയായിരുന്നു കെ.എൻ. ശശിധരൻ എന്ന സംവിധായകന്റെയും യാത്ര. ഭരത് ഗോപിയും മാധവിയും നായകനും നായികയുമായി അഭിനയിച്ച അക്കരെ ചർച്ച ചെയ്തത് തഹസിൽദാരുടെ അത്യാഗ്രഹിയായ ഭാര്യ വരുത്തിവയ്ക്കുന്ന വിനകളാണ്.എൺപതുകളിൽ ഗൾഫ് പണം ഉണ്ടാക്കിയ ഒാളം ഒപ്പിയെടുത്ത ചിത്രത്തിൽ മമ്മൂട്ടി , മോഹൻലാൽ, നെടുമുടിവേണു, ശ്രീനിവാസൻ, റാണി പത്മിനി, ശ്രീരാമൻ എന്നിവരായിരുന്നു മറ്റു താരങ്ങൾ. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയാണ് കെ.എൻ. ശശിധരൻ 1984ൽ ആദ്യ ചിത്രം ഒരുക്കിയത് .പി.കെ. നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. പിറ്റേവർഷം സംവിധാനം ചെയ്ത കാണാതായ പെൺകുട്ടി മിസ്റ്റ്റി ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രവും.കാണാതായ പെൺകുട്ടിയുടെ ദുരൂഹതയാണ് ചിത്രം പിന്തുടരുന്നത് .ജയഭാരതിയുടെ നെഗറ്റീവ് റോൾ, മമ്മൂട്ടിയുടെ വില്ലൻ വേഷം, ഭരത് ഗോപിയുടെ അഭിനയ മികവ് എല്ലാം സിനിമയിൽ അടയാളപ്പെടുത്തിയിരുന്നു. തിലകൻ, രാമചന്ദ്രൻ, ജഗതി എന്നിവരുടെയും മികച്ച പ്രകടനവും ചിത്രത്തെ ശ്രദ്ധേയമാക്കി. ഇരുപത്തിയൊൻപതുവർഷത്തെ ഇടവേളക്കുശേഷം കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നയന. ബോളിവുഡ് നടൻ അനുപം ഖേർ, അനിഘ സുരേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ നയനയിൽ പ്രകാശ് ബാരെ , മിയ, ജഗദീഷ്, കല്പന, മങ്ക മഹേഷ് എന്നിവരായിരുന്നു മറ്റു താരങ്ങൾ. നയന കഴിഞ്ഞ് കെ.എൻ. ശശിധരൻ നീണ്ട മൗനത്തിലായിരുന്നു. നിർമ്മാതാവിനെ തേടി സിനിമ ചെയ്യുന്നതായിരുന്നില്ല
കെ.എൻ. ശശിധരന്റെ രീതി. സൂര്യരേഖ എന്ന സ്വന്തം ബാനറിലാണ് അക്കരെയും നയനയും നിർമ്മിച്ചത്. സിനിമ സംവിധാനത്തിൽനിന്ന് മാറി പരസ്യ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ആകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന വനമാല സോപ്പിന്റെ പരസ്യചിത്രം സംവിധാനം ചെയ്തത് കെ.എൻ. ശശിധരൻ ആയിരുന്നു. 'വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ" സോപ്പിനൊപ്പം മലയാളിക്ക് മൂളിപ്പാട്ടും സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |